കോട്ടപ്പടിയിലും പഞ്ചാരമുക്കിലും ബസ് സ്റ്റാന്‍ഡ്

ഗുരുവായൂര്‍: നഗരസഭക്കായി തയാറാക്കുന്ന മാസ്റ്റര്‍ പ്ളാനില്‍ കോട്ടപ്പടിയിലും പഞ്ചാരമുക്കിലും ബസ് സ്റ്റാന്‍ഡുകള്‍ വരും. നിലവിലെ ഇന്നര്‍ റിങ് റോഡിനും ഒൗട്ടര്‍ റിങ് റോഡിനും പുറമെ മൂന്നാമതൊരു റിങ് റോഡിന് കൂടി മാസ്റ്റര്‍ പ്ളാനില്‍ പദ്ധതിയുണ്ടാകും. തൈക്കാട് സബ് സ്റ്റേഷന്‍ - ചാട്ടുകുളം റോഡ്, മാവിന്‍ചുവട് - ചിറ്റ്യാനി റോഡ് എന്നിവ വീതി കൂട്ടി വികസിപ്പിക്കും. നഗരസഭയുടെ പുതിയ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നഗരസഭ അധികൃതരും ടൗണ്‍ പ്ളാനിങ് വിഭാഗവും തമ്മില്‍ ആരംഭിച്ചു. ഇതിന്‍െറ ഭാഗമായി ജില്ലാ ടൗണ്‍ പ്ളാനര്‍ നഗരസഭയിലത്തെി നഗരസഭാധ്യക്ഷയുമായും സ്ഥിരം സമിതി അധ്യക്ഷന്മാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. 2010 ല്‍ തയാറാക്കിയ മാസ്റ്റര്‍ പ്ളാന്‍ പ്രതിഷേധത്തത്തെുടര്‍ന്ന് കൗണ്‍സില്‍ അംഗീകരിക്കാതിരുന്ന സാഹചര്യത്തില്‍ പുതിയ മാസ്റ്റര്‍ പ്ളാനിന് ഏറെ ശ്രദ്ധയോടെയാണ് രൂപം നല്‍കുന്നത്. 1976ല്‍ ഫെബ്രുവരി രണ്ടിന് അംഗീകരിച്ച മാസ്റ്റര്‍ പ്ളാനാണ് നിലവില്‍ ഗുരുവായൂരിനുള്ളത്. ഇന്നത്തെ നഗരസഭ ടൗണ്‍ഷിപ്പായിരിക്കുന്ന കാലത്താണ് ആ മാസ്റ്റര്‍ പ്ളാന്‍ നിലവില്‍ വന്നത്. അന്ന് 6.47 ചതുരശ്ര കി.മീ മാത്രം വിസ്തൃതിയാണ് ഗുരുവായൂരിന് ഉണ്ടായിരുന്നത്. 2002 ഏപ്രില്‍ 30ന് ചേര്‍ന്ന കൗണ്‍സില്‍ മാസ്റ്റര്‍ പ്ളാന്‍ പുതുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് 2010 ജനുവരി ഒന്നിന് പുതിയ മാസ്റ്റര്‍ പ്ളാനിന്‍െറ കരട് പ്രസിദ്ധീകരിച്ചു. 7.47 ചതുരശ്ര കിലോമീറ്ററായിരുന്നു അന്ന് ഗുരുവായൂരിന്‍െറ വിസ്തൃതി. ഇതിനിടെ 2010 ഒക്ടോബറില്‍ സമീപ പഞ്ചായത്തുകളായ പൂക്കോടും, തൈക്കാടും നഗരസഭയോട് ലയിപ്പിച്ചു. വിസ്തൃതി 28.59 ചതുരശ്ര കിലോമീറ്ററായി ഉയരുകയും ചെയ്തു. കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങള്‍ മാസ്റ്റര്‍ പ്ളാനിന്‍െറ പരിധിയില്‍ ഉണ്ടായിരുന്നില്ല. പഴയ നഗരസഭ പ്രദേശത്തു തന്നെ പ്ളാനിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ കരടായി പ്രസിദ്ധീകരിച്ച മാസ്റ്റര്‍ പ്ളാന്‍ റദ്ദാക്കാന്‍ 2011 ഏപ്രില്‍ ഒന്നിന് ചേര്‍ന്ന കൗണ്‍സില്‍ നിര്‍ദേശിച്ചു. കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളെ ഉള്‍പ്പെടുത്തി മാസ്റ്റര്‍ പ്ളാന്‍ തയാറാക്കാനും തീരുമാനിച്ചു. ഗുരുവായൂരിന് പുതിയ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കാന്‍ 2015 സെപ്റ്റംബര്‍ 29ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പുതിയ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കാന്‍ 2016 ജനുവരി എട്ടിന് ചേര്‍ന്ന കൗണ്‍സില്‍ തീരുമാനിച്ചു. ഈ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. വിശദ ചര്‍ച്ചകള്‍ക്ക് ശേഷം കരട് മാസ്റ്റര്‍ പ്ളാന്‍ പ്രസിദ്ധീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.