കൊടുങ്ങല്ലൂര്‍: നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍െറ ഭാഗമായി ബൊലേറോ വാന്‍ പൊലീസ് പിടിച്ചെടുത്തു. തട്ടിപ്പിന് അറസ്റ്റിലായ ചെന്ത്രാപ്പിന്നി അലുവ തെരുവ് താനത്തുപറമ്പില്‍ ഹാരിസിന്‍െറയും ഭാര്യ ഹസീനയുടെയും സ്വത്ത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഹാരിസിന്‍െറ പേരിലുള്ള വാഹനമാണ് കൊടുങ്ങല്ലൂര്‍ സി.ഐ സിബി ടോമിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തത്. ചെന്ത്രാപ്പിന്നിയില്‍ 52 സെന്‍റും വീടും മറ്റൊരു എട്ട് സെന്‍റ് സ്ഥലവുമാണ് പ്രതികള്‍ക്കുള്ളത്. ഇരുവരുടെയും പേരിലുള്ള ഈ വസ്തുക്കളില്‍ നടപടി കൈക്കൊള്ളുമെന്നും സി.ഐ പറഞ്ഞു. മണപ്പുറം ഫിനാന്‍സിന്‍െറ ഗ്രൂപ് സ്ഥാപനമായ മേബന്‍നിധിയുടെ ഇന്‍ഷുറന്‍സ് ഏജന്‍റായി പ്രവര്‍ത്തിച്ചുകൊണ്ട് സ്വര്‍ണം ഉള്‍പ്പെടെ ആറുകോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഹസീനയുടെ ഭര്‍ത്താവ് ഹാരിസിനെതിരായ കേസ്. അറസ്റ്റിലായ ശേഷം കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടുകാടുത്ത ഒന്നാം പ്രതി ഹസീന, രണ്ടാംപ്രതി ഹാരിസിനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പരാതിക്കാരെ വിളിച്ചുവരുത്തി പ്രതികള്‍ക്കൊപ്പം വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് തട്ടിപ്പിന്‍െറ കൃത്യമായ വിവരം ശേഖരിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. നിക്ഷേപ സംഖ്യ പിന്‍വലിക്കാന്‍ നിക്ഷേപങ്ങള്‍ക്ക് ആവശ്യാനുസരണം പലിശകൂടി നല്‍കിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഈ പലിശയും, മുതലും കൂട്ടിയാണ് തട്ടിപ്പിനിരയായവരില്‍ ചിലര്‍ പൊലീസിന് പരാതി നല്‍കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.