വികസനമടുക്കാതെ പൂങ്കുന്നം റെയില്‍വേ സ്റ്റേഷന്‍

തൃശൂര്‍: മധ്യകേരളത്തില്‍ സാറ്റ്ലൈറ്റ് സ്റ്റേഷന്‍ പദവിയിലേക്ക് ഉയര്‍ത്തുന്നുവെന്ന് പ്രഖ്യാപിച്ച പൂങ്കുന്നം റെയില്‍വേ സ്റ്റേഷന്‍ വികസനമില്ലാതെ വീര്‍പ്പുമുട്ടുന്നു. രണ്ടാംനിര സ്റ്റേഷനുകളില്‍ വരുമാനത്തിന്‍െറ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന പൂങ്കുന്നം റെയില്‍വേ സ്റ്റേഷന്‍ ഇപ്പോഴും പഴയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷനുകളില്‍, ആദ്യകാല കെട്ടിടത്തില്‍തന്നെ പ്രവര്‍ത്തിക്കുന്ന അപൂര്‍വ സ്റ്റേഷനുകളില്‍ ഒന്നാണ് പൂങ്കുന്നം. ഷൊര്‍ണൂര്‍ -എറണാകുളം തീവണ്ടിപ്പാതയില്‍ ഗതാഗതം ആരംഭിച്ച കാലത്ത് പൂങ്കുന്നമായിരുന്നു തൃശൂരിലെ പ്രധാന സ്റ്റേഷന്‍. വഞ്ചിക്കുളത്തിനടുത്തുള്ള കൊക്കാലയിലാണ് ചരക്ക് ഇടപാടുകള്‍ നടന്നിരുന്നത്. പിന്നീട് ജലമാര്‍ഗമുള്ള ചരക്കുനീക്കം മന്ദീഭവിച്ചതോടെ കൊക്കാലയില്‍ തൃശൂര്‍ സ്റ്റേഷന്‍ സജീവമാവുകയും പൂങ്കുന്നം തളര്‍ന്ന് ഒരു ടിക്കറ്റ് ക്ളര്‍ക്കിന്‍െറ ചുമതലയിലുള്ള ഫ്ളാഗ് സ്റ്റേഷനായി ചുരുങ്ങുകയും ചെയ്തു. ഗുരുവായൂര്‍ തീവണ്ടിപ്പാതയുടെ വരവോടെയാണ് പിന്നീട് പൂങ്കുന്നം സ്റ്റേഷന്‍െറ കാലം തെളിഞ്ഞത്. കടലാസില്‍ തൃശൂര്‍ -ഗുരുവായൂര്‍ പാതയാണെങ്കിലും സാങ്കേതികമായി പൂങ്കുന്നത്തുനിന്നാണ് ഗുരുവായൂര്‍പാത ആരംഭിക്കുന്നത്. ഇതോടെ പൂങ്കുന്നം സ്റ്റേഷന്‍ സാങ്കേതികാര്‍ഥത്തില്‍ ഒരു ജങ്ഷന്‍ സ്റ്റേഷനായി മാറുകയും ബ്ളോക് സിഗ്നലും അത് മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കുന്ന സ്റ്റേഷന്‍ മാസ്റ്റര്‍മാരും വന്നു. ഇതോടെ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധനയുണ്ടായി. യാത്രക്കാരുടെ നിരന്തര സമ്മര്‍ദത്തത്തെുടര്‍ന്ന് ടിക്കറ്റ് വിതരണത്തിന് ഒരു ക്ളര്‍ക്കിനെ നിയമിക്കുകയും പിന്നീട് റിസര്‍വേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തി. ഇപ്പോള്‍ പകല്‍ സമയം രണ്ട് ഷിഫ്റ്റുകളിലായി സാധാരണ ടിക്കറ്റുകളും മുഴുവന്‍ സമയവും റിസര്‍വേഷന്‍ ടിക്കറ്റുകളും നല്‍കാനുള്ള ജീവനക്കാര്‍ പൂങ്കുന്നത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലുമുണ്ടായ വലിയ നേട്ടത്തിന് റെയില്‍വേ തന്നെ നല്‍കിയ കണക്ക് സാക്ഷ്യപ്പെടുത്തുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ദിനേന ശരാശരി 1200ഒം സാധാരണ ടിക്കറ്റ് യാത്രക്കാരും 750ലധികം സീസണ്‍ ടിക്കറ്റുകാരും റിസര്‍വ് ചെയ്യുന്ന യാത്രക്കാരുടെ എണ്ണം 150ഉം ആണ്. മൂന്നേകാല്‍ കോടിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ പൂങ്കുന്നം സ്റ്റേഷനില്‍നിന്നുള്ള വരുമാനം. ദിനേന വരുമാനം ശരാശരി ഒരുലക്ഷം രൂപയിലധികമുണ്ട്. സ്റ്റേഷന്‍ മാസ്റ്ററും ട്രാഫിക് അസിസ്റ്റന്‍റും ക്ളര്‍ക്കും ഉള്‍പ്പെടെയുള്ള ജീവനക്കാരാണിവിടെയുള്ളത്. ഇതിനുള്ളില്‍ തന്നെയാണ് സിഗ്നലിങ് സംവിധാനമുള്ളത്. സമീപകാലത്താണ് യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള വിശ്രമകേന്ദ്രം സ്വകാര്യ നിര്‍മാണ കമ്പനിയുടെ സഹായത്തോടെ വന്‍ സാമ്പത്തിക സഹായം സ്വീകരിച്ചാണ് ഏര്‍പ്പെടുത്തിയത്. കെട്ടിടം പുതുക്കിപ്പണിയണമെന്ന് റെയില്‍വേ പാസഞ്ചേഴ്സിന്‍െറ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതര്‍ ഇതുവരെയും തിരിഞ്ഞു നോക്കിയിട്ടില്ല. സി.എന്‍. ജയദേവന്‍ എം.പിക്ക് ഇക്കാര്യം സൂചിപ്പിച്ച് അസോസിയേഷന്‍ നിവേദനം നല്‍കിയതായി ജനറല്‍ സെക്രട്ടറി പി. കൃഷ്ണകുമാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.