രാജീവ് ഗാന്ധി പ്രസംഗിച്ച വേദി പൊളിക്കുന്നതിനെതിരെ കോണ്‍ഗ്രസ്

ഗുരുവായൂര്‍: മുന്‍സിപ്പല്‍ മൈതാനത്തെ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി പ്രസംഗിച്ച സ്റ്റേജ് പൊളിച്ചു മാറ്റാനുള്ള നഗരസഭ തീരുമാനത്തിനെതിരെ കടുത്ത എതിര്‍പ്പുമായി കോണ്‍ഗ്രസ്. നഗരസഭ നടപടിക്കെതിരെ കോണ്‍ഗ്രസ് തിങ്കളാഴ്ച വൈകീട്ട് നാലിന് കിഴക്കെ നടയില്‍ പ്രതിഷേധ ധര്‍ണ നടത്തും. ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച നടക്കുന്ന മുനിസിപ്പല്‍ ഗ്രൗണ്ട് നവീകരണ നിര്‍മാണോദ്ഘാടനം ബഹിഷ്കരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചതായി മണ്ഡലം പ്രസിഡന്‍റ് ഒ.കെ.ആര്‍. മണികണ്ഠന്‍ അറിയിച്ചു. മേല്‍പത്തൂര്‍ ‘നാരായണീയം’ രചിച്ചതിന്‍െറ 400ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ രാജീവ് ഗാന്ധി പ്രസംഗിച്ച കിഴക്കെനടയിലെ സ്റ്റേജ് സംരക്ഷിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. എന്നാല്‍, സൗന്ദര്യവത്കരണത്തിന്‍െറ ഭാഗമായി വേദി പൊളിക്കുമെന്ന ചെയര്‍മാന്‍െറ പ്രസ്താവന അപക്വവും സങ്കുചിതവുമാണെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നഗരസഭ യു.ഡി.എഫ് ഭരിച്ച കാലത്ത് ടൗണ്‍ഹാളിന് മുന്നിലെ ഷോപ്പിങ് കോംപ്ളക്സിന് സി.പി.ഐ നേതാവായ കുട്ടികൃഷ്ണന്‍െറ പേര് നല്‍കിയതും തൃശൂര്‍ കോര്‍പറേഷന്‍ നിര്‍മിക്കുന്ന പാര്‍ക്കിന് സി. അച്യുതമേനോന്‍െറ പേര് നല്‍കുന്നതും ഇടതുമുന്നണി ഓര്‍ക്കണം. രാജീവ് ഗാന്ധിയുടെ സ്മാരകമായി സ്റ്റേജ് സംരക്ഷിക്കുന്നതിന്‍െറ മുഴുവന്‍ ചെലവും ദേവസ്വം വഹിക്കാന്‍ തയാറാണ്. തിരക്കിട്ട് മുനിസിപ്പല്‍ മൈതാനം നവീകരിക്കുന്നത് രാജീവ് ഗാന്ധി പ്രസംഗിച്ച വേദി പൊളിക്കാന്‍ വേണ്ടിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.