എം.ജി റോഡിന്‍െറ മുഖം മിനുക്കാന്‍ പദ്ധതിയുമായി വ്യാപാരികള്‍

തൃശൂര്‍: എം.ജി റോഡ് 16 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാതയായി നിര്‍മിക്കാന്‍ പദ്ധതിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി. കോര്‍പറേഷന് അധികബാധ്യത വരാത്ത പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്നും അതുപോലെ കൂടുതല്‍ വ്യാപാരികള്‍ കുടിയൊഴിപ്പിക്കപ്പെടില്ളെന്നും ഏകോപനസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. തൃശൂരിലെ വ്യാപാരികള്‍ വികസനത്തിന് എതിരല്ല. മേയറുടെ നേതൃത്വത്തില്‍ നടക്കുന്ന വികസനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും വ്യാപാരികള്‍ നല്‍കും. എം.ജി. റോഡിന്‍െറ വികസനം സാധ്യമാക്കുക തന്നെവേണം. അതിനായി കോര്‍പറേഷന് അധികബാധ്യതയുണ്ടാക്കാതെയുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ഫണ്ടിന്‍െറ അഭാവം മൂലം എം.ജി. റോഡ് വികസനം നിലക്കരുത്. ഫണ്ടിന്‍െറ അപര്യാപ്തത മൂലം ജങ്ഷന്‍ വികസനം മാത്രമെ സാധ്യമാകൂയെന്നാണ് കോര്‍പറേഷന്‍ യോഗതീരുമാനം. എന്നാല്‍ എം.ജി. റോഡ് വികസനത്തിനായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന മേയറുടെ സമീപനത്തെയും വ്യാപാരികള്‍ സ്വാഗതം ചെയ്തു. എം.ജി. റോഡ് വികസനം വ്യാപാരികളുടെ ആവശ്യം കൂടിയാണ്. അതിനായാണ് ഗവ. എന്‍ജിനീയറിങ് കോളജ് ആര്‍കിടെക്ചര്‍ വിഭാഗവും ആര്‍ക്കിടെക്ട് ആന്‍ഡ് എന്‍ജിനീയേഴ്സ് അസോസിയേഷന്‍, ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ എം.ജി. റോഡിന്‍െറ ഡിജിറ്റല്‍ സര്‍വേ ഉള്‍പ്പെടെ നടത്താന്‍ തീരുമാനിച്ചത്. സര്‍വേ നടത്തി അയ്യന്തോള്‍ കലക്ടറേറ്റ് റോഡിനോട് കിടപിടിക്കുന്ന നിലയിലുള്ള റോഡ് വികസനമാണ് വ്യാപാരി വ്യവസായി ഏകോപനസമിതി വിഭാവനം ചെയ്യുന്നത്. ഫുട്പാത്തിന്‍െറ വീതിയില്‍ മാത്രം ചില പ്രായോഗിക മാറ്റങ്ങള്‍ വരുത്താനാണുദ്ദേശിക്കുന്നത്. 22 മീറ്റര്‍ വീതിയിലുള്ള റോഡ് നിര്‍മാണം നടപ്പാക്കുകയാണെങ്കില്‍ 200 ഓളം വ്യാപാരികളെയും വീടുകളെയും കുടിയൊഴിപ്പിക്കേണ്ടിവരും. ഫുട്പാത്തിന്‍െറ വീതി കുറച്ച് 16 മീറ്ററില്‍ തന്നെ റോഡ് വികസനം സാധ്യമാക്കാന്‍ സാധിക്കും. കോര്‍പറേഷന് അധികബാധ്യത വരാതെ നടുവിലാല്‍ മുതല്‍ പടിഞ്ഞാറേക്കോട്ട വരെ റോഡ് വികസനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. 16 മീറ്റര്‍ റോഡിന് പുറമെ കോര്‍പറേഷന് ഫ്രീ സറണ്ടറായി കിട്ടിയ ഭാഗത്ത് പാര്‍ക്കിങ് സൗകര്യം ഒരുക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തത്. ഡിജിറ്റല്‍ സര്‍വേക്കും പ്രോജക്ടിനും വരുന്ന ചെലവ് സമിതി വഹിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. തൃശൂര്‍ കോര്‍പറേഷന്‍, അര്‍ബന്‍ ഡെവലപ്മെന്‍റ് അതോറിറ്റി പ്രതിനിധികളുമായി നഗരവികസന പദ്ധതി സംബന്ധിച്ച് മൂന്നുവര്‍ഷമായി ഏകോപനസമിതി ചര്‍ച്ച ചെയ്തതാണ്. എല്ലാവിധ പ്രായോഗിക വികസനങ്ങളെയും തങ്ങള്‍ പിന്തുണക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് കെ.വി. അബ്ദുല്‍ ഹമീദ് , ജോര്‍ജ് കുറ്റിച്ചാക്കു, വെങ്കിട്ടരാമന്‍, ജോഷി തേറാട്ടില്‍, അലക്സ് കള്ളിക്കാടന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.