വിദ്യാര്‍ഥി കിണറ്റില്‍ വീണ് മരിച്ച സംഭവം: പ്രത്യേക സംഘം അന്വേഷണം തുടങ്ങി

കുന്നംകുളം: പൊലീസ് ലാത്തിവീശലില്‍ ഭയന്നോടിയ അക്കിക്കാവ് റോയല്‍ എന്‍ജിനീയറിങ് കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി പെരുമണ്ണൂര്‍ കരിമ്പതടത്തിപറമ്പില്‍ ഷെഹിന്‍ കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ കുന്നംകുളം സി.ഐ വി.എ. കൃഷ്ണദാസിന്‍െറ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. കഴിഞ്ഞദിവസം കിണറ്റില്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണ്‍, കണ്ണട, ബൈക്കിന്‍െറ താക്കോല്‍ എന്നിവ വ്യാഴാഴ്ച തൃശൂര്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. സംഭവസ്ഥലം സന്ദര്‍ശിച്ച ഐ.ജി സുരേഷ്രാജ് പുരോഹിതിന്‍െറ നിര്‍ദേശപ്രകാരമാണ് കഴിഞ്ഞ ദിവസം കിണര്‍ വറ്റിച്ചത്. കോളജ് തകര്‍ത്ത സംഭവവും പ്രത്യേകസംഘം അന്വേഷിക്കും. കഴിഞ്ഞ 21ന് രാത്രിയാണ് വിദ്യാര്‍ഥി കിണറ്റില്‍ വീണ് മരിച്ചത്. പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡി.ജി.പി ഉറപ്പ് നല്‍കിയിരുന്നു. സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സുരേഷ് ബാബുവാണ്് പ്രാഥമിക അന്വേഷണം നടത്തിയത്. എന്നാല്‍, ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ ആക്ഷേപം ഉയര്‍ന്നു. സംഭവത്തില്‍ ആരോപണ വിധേയനായ കുന്നംകുളം എസ്.ഐ എ. നൗഷാദിനെ കഴിഞ്ഞദിവസം ചാലക്കുടിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ജില്ലയില്‍ തന്നെ മറ്റൊരിടത്തേക്ക് മാറ്റിയതില്‍ മുസ്ലിംലീഗിന് കടുത്ത എതിര്‍പ്പുണ്ട്. സംഭവസമയത്തുണ്ടായിരുന്ന പല വിദ്യാര്‍ഥികളും സ്ഥലം വിട്ടതിനാല്‍ പൊലീസിന് മൊഴിയെടുക്കാനായിട്ടില്ല. കോളജിനും ആശുപത്രിക്കും നേരെയുണ്ടായ ആക്രമണങ്ങളില്‍ ഒരാളൊഴികെയുള്ള പ്രതികള്‍ ഒളിവിലാണ്. ഇതിനിടെ, കോളജ് തല്ലിത്തകര്‍ത്ത കേസ് ലഘൂകരിച്ച് പ്രശ്നം ഒതുക്കാന്‍ കോളജ് അധികൃതര്‍ രഹസ്യനീക്കം നടത്തുന്നതായും പറയപ്പെടുന്നു. വ്യാഴാഴ്്ച കോളജ് തുറന്ന ശേഷം വിദ്യാര്‍ഥികളുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.