ചാവക്കാട്ട് 63 പേരും ഗുരുവായൂരില്‍ 52 പേരും പത്രിക സമര്‍പ്പിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭയില്‍ 63 പേര്‍ പത്രിക സമര്‍പ്പിച്ചു. സി.പി.എം, സി.പി.ഐ, ബി.ജെ.പി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരുടെ പ്രതിനിധികളാണ് ചൊവ്വാഴ്ച്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇവരില്‍ 27പേര്‍ പുരുഷന്‍മാരും 36 പേര്‍ സ്ത്രീകളുമാണ്. സി.പി.എം സ്ഥാനാര്‍ഥികളില്‍ 21 പേര്‍ ഇവരിലുള്‍പ്പെടും. സി.പി.എം, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ കക്ഷികളുടെ സ്ഥാനാര്‍ഥികളില്‍ ചിലര്‍ കൂടി പത്രിക സമര്‍പ്പിക്കാന്‍ ബാക്കിയുണ്ട്. യു.ഡി.എഫില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും പത്രിക സമര്‍പ്പിച്ചിട്ടില്ല. കടപ്പുറം പഞ്ചായത്തില്‍ 31 പേര്‍ പത്രിക നല്‍കി. ഇവിടെ മുസലിംലീഗ് പ്രതിനിധികളും പത്രിക സമര്‍പ്പിച്ചവരില്‍ ഉള്‍പ്പെടും. പുന്നയൂര്‍ പഞ്ചായത്തില്‍ തിങ്കളാഴ്ച്ച 14 പേരും ചൊവ്വാഴ്ച്ച 33 പേരും പത്രിക സമര്‍പ്പിച്ചു. ഗുരുവായൂര്‍ നഗരസഭയിലേക്ക് മത്സരിക്കുന്ന 52 പേര്‍ പത്രിക നല്‍കി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളാണ് പത്രിക നല്‍കിയതില്‍ ഏറെപ്പേരും. കോണ്‍ഗ്രസ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ബുധനാഴ്ച പത്രിക നല്‍കും. 14ാം വാര്‍ഡില്‍ ജനതാദള്‍ എസ് സംസ്ഥാന സെക്രട്ടറി സുരേഷ് വാര്യര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പത്രിക നല്‍കി. പുന്നയൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയില്ല. വടക്കേ പുന്നയൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ വിമതന്‍ രംഗത്തത്തെി. മുന്‍പഞ്ചായത്തംഗവും ഐ വിഭാഗം നേതാവുമായ ജമാലാണ് വിമത സ്ഥാനാര്‍ഥിയായി ചൊവ്വാഴ്ച പത്രിക സമര്‍പ്പിച്ചത്. നിലവിലെ പഞ്ചായത്തംഗം നസീമയുടെ ഭര്‍ത്താവായ ജമാല്‍ ഈ സീറ്റ് എ വിഭാഗത്തിനു നല്‍കിയെന്നാരോപിച്ചാണ് യു.ഡി.എഫിനെതിരെ പത്രിക നല്‍കിയത്. ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തില്‍ ചൊവ്വാഴ്ച 15 പേരാണ് പത്രിക നല്‍കിയത്. സി.പി.എം -5, വെല്‍ഫെയര്‍ പാര്‍ട്ടി -2, സേവ് കോണ്‍ഗ്രസ് -2 എന്നിവരുള്‍പ്പെടെയാണ് പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് അഞ്ച് പേരുടെ പത്രിക നല്‍കിയിട്ടുണ്ടെങ്കിലും യഥാര്‍ഥ സ്ഥാനാര്‍ഥികളുടെ പത്രിക ബുധനാഴ്ചയേ നല്‍കു. മുസ്ലിം ലീഗിലെ നാല് പേരും സി.പി.എമ്മിലെയും സി.പി.ഐയിലേയും വെല്‍ഫെയര്‍ പാര്‍ട്ടിയിലേയും ബി.ജെ.പിയിലേയും ബാക്കിയുള്ളവര്‍ ബുധനാഴ്ച പത്രിക നല്‍കും. സി.പി.ഐ, സി.പി.എം തര്‍ക്കങ്ങള്‍ തീര്‍ന്ന് ധാരണയിലായതായി അറിയുന്നു. 11-ാം വാര്‍ഡിനെ ചൊല്ലിയായിരുന്നു പ്രധാന തര്‍ക്കം. ഇതാണ് പരിഹരിക്കപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.