ആര് നയിക്കുമെന്ന് നാളെ അറിയാം

ചാവക്കാട്: നഗരസഭകളില്‍ ഭരണം ആര് നയിക്കുമെന്ന് അറിയാന്‍ ഒരു ദിവസംകൂടി കാത്തിരുന്നാല്‍ മതി. അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. ചാവക്കാട്, കുന്നംകുളം നഗരസഭകളില്‍ മത്സരിക്കുന്നവരുടെ പട്ടികയായി. രാവിലെ 11ന് നഗരസഭാ ചെയര്‍മാന്‍ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉച്ചക്ക് രണ്ടിന് വൈസ്ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും നടക്കും. ചാവക്കാട് എന്‍.കെ. അക്ബറും മഞ്ജുഷ സുരേഷുമാണ് ഇടത് സ്ഥാനാര്‍ഥികള്‍. അക്ബര്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കും മഞ്ജുഷ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കുമാണ് മത്സരിക്കുക. സി.പി.എം ഏരിയാ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇരുവരെയും സ്ഥാനാര്‍ഥികളാക്കുന്നതിന് ജില്ലാ സെക്രട്ടേറിയറ്റും അംഗീകാരം നല്‍കിയിട്ടുണ്ട്. നഗരസഭാ 17ാം വാര്‍ഡ് കോഴിക്കുളങ്ങരിയില്‍ നിന്ന് വിജയിച്ച 46 കാരനായ അക്ബറിന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദമുണ്ട്. ഓള്‍ കേരള ഗ്യാസ് ഏജന്‍സി തൊഴിലാളി യൂനിയന്‍ സംസ്ഥാന ട്രഷറര്‍, ജില്ലാ സെക്രട്ടറി, മുനിസിപ്പല്‍ കണ്ടിജന്‍റ് വര്‍ക്കേഴ്സ് ജില്ലാ സെക്രട്ടറി, സി.ഐ.ടി.യു ചാവക്കാട് ഏരിയാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഭാര്യ: സഫീറ ചാവക്കാട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ്. രണ്ട് മക്കള്‍. മൂത്തവള്‍ ഐശ ഹിബ, ഹിദ ഫാത്തിമ. ഹോം സയന്‍സില്‍ ബിരുദമുള്ള മഞ്ജുഷ നഗരസഭ 21ാം വാര്‍ഡായ ബ്ളാങ്ങാട് നിന്നാണ് കൗണ്‍സിലറായത്തെിയത്. തയ്യല്‍തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകയാണ്. ഭര്‍ത്താവ് കൊപ്പരവീട്ടില്‍ സുരേഷ് യു.എ.ഇയിലാണ്. •കുന്നംകുളം നഗരസഭയില്‍ സി.പി.എമ്മിന് പുറമെ യു.ഡി.എഫും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. സി.പി.എം ഏരിയ കമ്മിറ്റി ചേര്‍ന്നാണ് ചെയര്‍പേഴ്സന്‍, വൈസ്ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവരെ നിശ്ചയിച്ചത്. ഇഞ്ചിക്കുന്ന് വാര്‍ഡില്‍ നിന്ന് ജയിച്ച സീത രവീന്ദ്രന്‍ ചെയര്‍പേഴ്സന്‍ സ്ഥാനത്തേക്കും കിഴൂര്‍ സൗതില്‍ നിന്ന് ജയിച്ച പി.എം. സുരേഷ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കും മത്സരിക്കും. യു.ഡി.എഫ് കമ്മിറ്റി ചേര്‍ന്ന് നെഹ്റു നഗറില്‍ നിന്ന് വിജയിച്ച സുമ ഗംഗാധരനെ ചെയര്‍പേഴ്സന്‍ സ്ഥാനത്തേക്കും ചൊവ്വന്നൂരില്‍ നിന്ന് വിജയിച്ച ഷാജി ആലിക്കലിനെ വൈസ്ചെയര്‍മാന്‍ സ്ഥാനത്തേക്കും മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. ചിറ്റഞ്ഞൂരില്‍ നിന്ന് വിജയിച്ച ഗീത ശശിയാണ് ബി.ജെ.പിയുടെ ചെയര്‍പേഴ്സന്‍ സ്ഥാനാര്‍ഥി. അഞ്ഞൂരില്‍ നിന്ന് വിജയിച്ച കെ.കെ. മുരളി വൈസ്ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കും. 37 അംഗ ഭരണസമിതിയില്‍ സി.പി.എമ്മിന് 15, യു.ഡി.എഫിന് 12, ബി.ജെ.പി.ക്ക് ഏഴും അംഗങ്ങളാണുള്ളത്. ആര്‍.എം.പിക്ക് മൂന്ന് അംഗങ്ങളുണ്ട്. മത്സരത്തിനില്ളെന്ന് ആര്‍.എം.പി നേരത്തെ സൂചന നല്‍കിയിട്ടുണ്ട്. ഒറ്റ കക്ഷിയേയും പിന്തുണക്കാനില്ളെന്നും വ്യക്തമാക്കിയതാണ്. സി.എം.പിയുടെ രണ്ട് അംഗങ്ങളും ഇപ്പോള്‍ യു.ഡി.എഫിനൊപ്പമാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ സി.പി.എമ്മിന്‍െറ സ്ഥാനാര്‍ഥികള്‍ക്ക് കൂടുതല്‍ വോട്ട് ലഭിക്കാനാണ് സാധ്യത. ചെയര്‍പേഴ്സന്‍, വൈസ്ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് ഇവര്‍ തിരഞ്ഞെടുക്കപ്പെടുകയും ഭരണം ഏറ്റെടുക്കുകയും ചെയ്യും. വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ എല്‍.ഡി.എഫിന് കടുത്ത പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കും. എന്നിരുന്നാലും ഇനിയുള്ള ആറുമാസത്തിനുള്ളില്‍ അവിശ്വാസം കൊണ്ടുവരാന്‍ കഴിയില്ല എന്നത് ആശ്വാസം പകരുന്ന കാര്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.