കോങ്ങാട്: കാഴ്ച പരിമിതിയുള്ള ഗായകനായ കോങ്ങാട് ചെറായ മഞ്ചേരി അസീസിനും കുടുംബത്തിനും പാട്ട് ജീവിതത്തിന് ലോക്ക് വീണപ്പോൾ ദുരിതപർവം ബാക്കിയായി. ആറ് പതിറ്റാണ്ടായി തെരുവിെൻറ പാട്ടുകാരനായി ജീവിച്ച അസീസിന് പാട്ടും സഞ്ചാരവുമായിരുന്നു ഓർമവെച്ച നാൾ മുതൽ ജീവിതം. നാലാൾ കൂടുന്ന കവലകളിൽ പാട്ടുപെട്ടിയും മൈക്കുമായി ഓട്ടോയിലെത്തി വഴിയാത്രക്കാരെ പാട്ട് കേൾപ്പിച്ച് കിട്ടുന്ന നാണയങ്ങളും നോട്ടുകളുമായിരുന്നു പ്രധാന വരുമാന മാർഗം. ലോക്ഡൗണിൽ ഈ വരുമാനം നിലച്ചു.
ജില്ലക്കകത്തും പുറത്തും പ്രധാന സ്ഥലങ്ങളിലെല്ലാം പാടിയിട്ടുണ്ട്. ഭാര്യ റംലയും അയൽവാസി കൂടിയായ ഓട്ടോ ഡ്രൈവർ കരീമും കൂടെയുണ്ടാകും. മൈക്ക് സെറ്റ് കയറ്റിയ മുചക്ര വാഹനത്തിൽ കൊച്ചുബോർഡും സ്ഥാപിച്ച് കറങ്ങി സന്ധ്യ മയങ്ങിയാൽ ചെറായയിലെ വീട്ടിലെത്തും.
ചെറിയ പെൻഷൻ തുകയാണ് ഇപ്പോൾ ഏക വരുമാനം. രണ്ട് മാസത്തെ പെൻഷൻ തുക ബന്ധുവിന് ചികിത്സ ചെലവിന് കൈമാറി. സന്നദ്ധ സംഘടനകൾ വീട്ടിലെത്തിച്ച കിറ്റുകളാണ് ആശ്വാസം. മൂന്ന് മാസം വീട്ടിൽ തന്നെ കഴിയുന്ന അസീസിന് കോവിഡ് കാലത്തെ ഈദ് നോവോർമയാവുകയാണ്. പാട്ട് കേട്ട് കൂടുന്ന ആൾക്കൂട്ടമാണ് സാമൂഹിക അകലം പാലിച്ച് അസീസെന്ന ഗായകനിൽ നിന്ന് അകലുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.