മണ്ണാര്‍ക്കാട്: ഓപറേഷന്‍ അനന്തയുടെ ഭാഗമായി ഒഴിപ്പിക്കാന്‍ ബാക്കിയുള്ള, കോടതിയില്‍ കേസുകളില്ലാത്ത കൈയേറ്റങ്ങള്‍ രണ്ടാഴ്ചക്കകം ഒഴിപ്പിക്കാന്‍ മിനി സിവില്‍ സ്റ്റേഷനില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. 380 കൈയേറ്റങ്ങളില്‍ 373 എണ്ണം ഒഴിപ്പിച്ചെടുത്തതായും ശേഷിക്കുന്ന ഏഴെണ്ണത്തില്‍ കേസുള്ള ഒരെണ്ണമൊഴിച്ചുള്ളവ ഒഴിപ്പിക്കാനും ഇതില്‍ നാല് വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പകരം സംവിധാനം ഒരുക്കുന്നത് വരെ സമയം നല്‍കാനും ധാരണയായി. മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ. എന്‍. ഷംസുദ്ദീന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാലക്കാട് എം.പി എം.ബി. രാജേഷ്, ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി. നൂഹ് ബാവ എന്നിവരും പങ്കെടുത്തു. എട്ടുമാസം മുമ്പ് തുടങ്ങിയ ഓപറേഷന്‍ അനന്ത കൈയേറ്റമൊഴിപ്പിക്കല്‍ ഭൂരിഭാഗവും പൂര്‍ത്തിയായെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ചൊവ്വാഴ്ച ഇതില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി നിരാഹാര സമരം നടത്തുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ബുധനാഴ്ച പ്രത്യേക യോഗം വിളിച്ചത്. യോഗത്തില്‍ ദേശീയപാത വിഭാഗത്തിനെതിരെയും വാട്ടര്‍ അതോറിറ്റിക്കെതിരെയും രൂക്ഷവിമര്‍ശമുയര്‍ന്നു. ദേശീയപാത അധികൃതര്‍ കൈയേറ്റം ഒഴിപ്പിച്ച് കൊടുത്തിട്ടും വികസനം നടത്താന്‍ തയാറായിട്ടില്ളെന്ന് ആക്ഷേപമുയര്‍ന്നു. റവന്യു വകുപ്പിന്‍െറ ഭാഗത്തുനിന്ന് നടപ്പാക്കേണ്ടതെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മാനുഷിക കാരണങ്ങളാല്‍ നീട്ടിവെച്ച കുടിയൊഴിപ്പിക്കല്‍ രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കുമെന്നും സബ്കലക്ടര്‍ അറിയിച്ചു. ഓപറേഷന്‍ അനന്തയും റോഡ് വികസനവും രണ്ടാണെന്നും റോഡ് വികസനത്തിനായി ദേശീയപാത വിഭാഗം റോഡ് സേഫ്റ്റി ഫണ്ടിലേക്ക് നല്‍കിയ പ്രപ്പോസല്‍ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് അനുവദിക്കാന്‍ സാധ്യതയില്ളെന്നും ഇതിന് പരിഹാരം കാണാന്‍ ശക്തമായ ഇടപെടലുകള്‍ തന്‍െറ ഭാഗത്തുനിന്നുണ്ടാവുമെന്നും എം.ബി. രാജേഷ് എം.പി യോഗത്തില്‍ അറിയിച്ചു. കേന്ദ്ര ഫണ്ട് ലഭിക്കാന്‍ തടസ്സമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ ഫണ്ട് ലഭിക്കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തന്‍െറ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് രണ്ട് കോടി രൂപ മറ്റു സാങ്കേതിക തടസ്സമില്ളെങ്കില്‍ പദ്ധതിക്ക് നല്‍കാമെന്നും ഇതുപയോഗിച്ച് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പുതുതായി സ്ഥാപിക്കാന്‍ കഴിയുമോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്നും അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു. ഓപറേഷന്‍ അനന്തയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാവുന്ന എ.എസ്.പി പട്ടയങ്ങളില്‍മേലുള്ള തടസ്സം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ വ്യാഴാഴ്ച ഉച്ചക്ക് ശേഷം 3.30ന് ഒറ്റപ്പാലം സബ് കലക്ടര്‍ ഓഫിസില്‍ യോഗം ചേരാനും ധാരണയായി. 21 എ.എസ്.പി പട്ടയ ഉടമകളില്‍ 11 പേരാണ് കോടതിയില്‍ കേസ് നടത്തുന്നത്. അഞ്ച് പട്ടയ ഉടമകള്‍ ആറ് സെന്‍റ് ഭൂമി സ്വമേധായ വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എ.എസ്.പി പട്ടയ ഉടമകളുമായുള്ള തര്‍ക്കത്തിന് സമവായമുണ്ടാക്കാനാണ് വ്യാഴാഴ്ച യോഗം ചേരുന്നത്. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. മൊയ്തു, മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ എം.കെ. സുബൈദ, തഹസില്‍ദാര്‍ ചന്ദ്രശേഖരകുറുപ്പ്, മണ്ണാര്‍ക്കാട് എസ്.ഐ ഷിജു കെ. എബ്രഹാം, കെ.എസ്.ഇ.ബി അസി. എക്സി. എന്‍ജിനീയര്‍ പി.ബി. അലി, പി. അഹ്മദ് അഷറഫ്, അഡ്വ. ടി.എ. സിദ്ദീഖ്, എം. ഉണ്ണീന്‍, എം. പുരുഷോത്തമന്‍, പി. ശിവദാസന്‍, വി.വി. ഷൗക്കത്തലി, ബാസിത് മുസ്ലിം, ഫിറോസ് ബാബു, സി.എച്ച്. അബ്ദുല്‍ ഖാദര്‍, ടി. അബൂബക്കര്‍ എന്ന ബാവി, ബി. മനോജ്, എ. അയ്യപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.