തദ്ദേശ തെരഞ്ഞെടുപ്പ്; കാർഷിക ജില്ലയെ ഉഴുതുമറിച്ച് മുന്നണികൾ

പാലക്കാട്: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നെല്ലറയുടെ നാടിനെ ഉഴുത് മറിച്ച് മുന്നണികൾ. രാഹുൽ വിഷയം, ശബരിമല സ്വർണപാളി, നെല്ലു സംഭരണത്തിലെ പാളിച്ച, എസ്.ഐ.ആർ, കേന്ദ്രത്തിന്‍റ ജനവിരുദ്ധ നയങ്ങൾ ഇത്തരത്തിൽ മുന്നണികൾക്ക് വോട്ടർമാർക്ക് ഇടയിൽ നിരത്താൻ ഒട്ടനവധി വിഷയങ്ങൾ ഉണ്ടെങ്കിലും പഞ്ചായത്തുതലത്തിൽ ഏശുന്നത് പ്രദേശിക വികസന പ്രവർത്തനങ്ങളും വ്യക്തി സ്വാധീനവുമാണ്.

അതുകൊണ്ടാണ് കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പിൽ മാത്രം ജില്ലയിൽ 19 സ്വതന്ത്രർ ജയിച്ചുവന്നത്. ഇത് കൂടാതെയാണ് ഒറ്റപ്പാലത്തെ സ്വതന്ത്ര വികസന മുന്നണി, അമ്പലപ്പാറയിലെ ജനകീയ വികസന മുന്നണി, ചിറ്റൂർ മേഖലയിലെ ആ.ബി.സി, വീ ഫോർ പട്ടാമ്പി തുടങ്ങിയ പ്രദേശിക സംഘടനകൾക്ക് ലഭിച്ച 14 വാർഡുകളും ഇത് ഉദാഹരണം മാത്രം. സ്ഥാനാർഥി നിർണയ സമയത്തെ യു.ഡി.എഫിൽ കോൺഗ്രസിനകത്ത് ഉണ്ടായിരുന്ന പടലപിണക്കങ്ങൾ മാറ്റിവെച്ച് ജില്ലയിലെ ഇടതുകുത്തക അവസാനിപ്പിക്കാൻ അരയും തലയും മുറുക്കി തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമായി.

അണികൾക്കും പ്രദേശിക നേതാക്കൾക്കും അവേശം പകരാൻ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാരായ വി.കെ. ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവർ വിവിധയിടങ്ങളിലെ കൺവെൻഷനിലും റോഡ് ഷോകളിലും പങ്കെടുത്തു. ഇടതുപക്ഷ മുന്നണിയും ജില്ലയിലെ കുത്തക നിലനിർത്താൻ ചിട്ടയായ പ്രവർത്തനങ്ങളുമായി പോരാട്ടത്തിലാണ്. സ്ഥാനാർഥി നിർണയത്തിനുശേഷം പഞ്ചായത്തുതല-വാർഡുതല കൺവെൻഷുകൾ പൂർത്തിയാക്കി.

മുന്നണിയുടെയും സ്ഥാനാർഥിയുടെയും വോട്ട് അഭ്യർഥന നോട്ടീസുകൾ വീടുകൾ കയറിയുള്ള വോട്ട് അഭ്യർഥനയും ഒന്നും രണ്ടും വട്ടം പൂർത്തി‍യാക്കി. എം.എൽ.എമാരും, മറ്റ് ജനപ്രതിധികളും പങ്കെടുക്കുന്ന പ്രദേശിക കുടുംബയോഗങ്ങളും സ്ഥാനാർഥിയുടെ വാർഡുതല സ്വീകരണ പരിപാടികളും നടത്തി പഞ്ചായത്തുതല പൊതുയോഗങ്ങളിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ്.എൻ.ഡി.എയും ജില്ലയിലെ തങ്ങളുടെ നില മെച്ചപ്പെടുത്താൻ ത്രീവ്ര ശ്രമത്തിലാണ്.

സ്ഥാനാർഥി നിർണയസമയത്തെ ബി.ജെ.പി ജില്ല നേതൃത്വത്തിൽ ഉണ്ടായ പൊട്ടിത്തെറി പരമാവധി ഇല്ലതാക്കി കൂട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ്. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കൾ കഴിഞ്ഞദിവസം ജില്ലയിൽ എത്തിയിരുന്നു. സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭ പാലക്കാട്ടാണ്. നേതാക്കൾ തമ്മിലുള്ള വടംവലിയിൽ അതു നഷ്ടപ്പെടാതിരിക്കാനുള്ള അജാന്ത ജാഗ്രതയിലാണ് ബി.ജെ.പി, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി, ബി.എസ്.പി, എ.എ.പി, ട്വന്‍റി-ട്വന്‍റി സംഘടനകളും തെരഞ്ഞെടുപ്പ് ഗോദയിലുണ്ട്.

Tags:    
News Summary - Local elections; Fronts sweep agricultural district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.