കള്ളിയമ്പാറയിലെ ഭൂപ്രശ്നം പരിഹരിക്കാന്‍ നടപടി ഉടന്‍

പാലക്കാട്: മംഗലം ഡാം കള്ളിയമ്പാറയിലെ 22 ഭൂരഹിത കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി പിന്നാക്ക ക്ഷേമമന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഭൂമി, ആരോഗ്യം, വിദ്യാഭ്യാസം എന്നിവക്ക് സര്‍ക്കാര്‍ പ്രധാന്യം നല്‍കും. വെള്ളിയാഴ്ച അട്ടപ്പാടി പാക്കേജ് അവലോകനത്തിന് വകുപ്പ് മേധാവികളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. നിലവിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് ശക്തമായ തീരുമാനങ്ങള്‍ യോഗത്തിലുണ്ടാവും. ആദിവാസി പിന്നാക്ക മേഖലകളിലടക്കം സര്‍ക്കാര്‍ ആതുരാലയങ്ങളിലുള്ള ഡോക്ടര്‍മാരുടെ കുറവ് താല്‍ക്കാലികമായി പരിഹരിക്കും. പട്ടികജാതി, പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിവാഹ ധനസഹായം, സ്ഥലം വാങ്ങല്‍, വീട് എന്നിവക്കായി 506 കോടിയുടെ പദ്ധതികള്‍ക്ക് പുതിയ സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. മുഴുവന്‍ കുടിശ്ശികയും ഉടന്‍ കൊടുത്തുതീര്‍ക്കാന്‍ നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ ആനുകൂല്യത്തിനായി ഒ.ഇ.സി വിഭാഗത്തിന് 200 കോടി രൂപയും എസ്.സി വിഭാഗത്തിന് 50 കോടിയും അനുവദിച്ചിട്ടുണ്ട്. ജില്ലാ കോടതി സമുച്ചയം യാഥാര്‍ഥ്യമാക്കാന്‍ നടപടിയുണ്ടാവും. കോട്ടയുടെ 200 മീറ്റര്‍ ചുറ്റളവിലായതിനാല്‍ സമുച്ചയത്തിന്‍െറ നിര്‍മാണപ്രവര്‍ത്തനത്തിന് കേന്ദ്ര പുരാവസ്തു വകുപ്പിന്‍െറ അനുമതി വേണം. ഇത് നേടിയെടുക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കും. അട്ടപ്പാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേകം കോടതി സ്ഥാപിക്കും. വെള്ളിനേഴി കലാഗ്രാമത്തിലെ കലാപഠനം പുനരാരംഭിക്കാന്‍ പോംവഴി തേടും. ഒറ്റപ്പാലം ഫിലിം സിറ്റി യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും എ.കെ. ബാലന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.