കാറ്റും മഴയും; തൃത്താല മേഖലയില്‍ വ്യാപക നാശം

ആനക്കര: തൃത്താല മേഖലയില്‍ ഉണ്ടായ കാറ്റിലും മഴയിലും വ്യാപക നാശം. ചൊവ്വാഴ്ച്ച രാവിലെ ഏഴരയോടെയാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. തോട്ടങ്ങളില്‍ കുലച്ച വാഴകള്‍ ഒടിഞ്ഞു വീണു. ആനക്കര മുണ്ട്രക്കോട് കൂറ്റന്‍ പടുമരം കടപുഴകി വീണ് വീട്, ബാത്ത്റൂം, കിണര്‍, തെങ്ങ്, കമുങ്ങുകള്‍, മൂന്ന് വൈദ്യുതിക്കാലുകള്‍ എന്നിവ തകര്‍ന്നു. കുമ്പിടി പെരുമ്പലം ശാരദപടിയില്‍ പന വീണും ഒതളൂരില്‍ മരം വീണും വീടുകള്‍ തകര്‍ന്നു. കാറ്റില്‍ വൈദ്യുതിക്കാലുകള്‍ തകര്‍ന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. രാവിലെ തടസ്സപ്പെട്ട വൈദ്യുതി വൈകീട്ട് ആറോടെയാണ് പലയിടത്തും പുന$സ്ഥാപിച്ചത്. മുണ്ട്രക്കോട്ട് പറമ്പില്‍ വേണുവിന്‍െറ വീടിന് മുകളിലേക്ക് സമീപത്തെ പറമ്പിലെ കൂറ്റന്‍ പടുമരമാണ് കടപുഴകി വീണത്. ഓടിട്ട വീടിന്‍െറ മുകള്‍ ഭാഗം തകര്‍ന്നു. വീടിന് സമീപത്തെ ബാത്ത് റൂം കെട്ടിടം, കിണര്‍, സമീപത്തെ മൂന്ന് ഇലക്ട്രിക് പോസ്റ്റുകള്‍, വീട്ടുവളപ്പിലെ നിരവധി തെങ്ങ്, കമുങ്ങുകള്‍, തേക്ക്, പ്ളാവ്, വാഴ എന്നിവ ഒടിഞ്ഞു വീണു. ഒന്നര ലക്ഷത്തോളം രൂപയുടെ നാശം കണക്കാക്കുന്നു. കുമ്പിടി പെരുമ്പലം ശാരദ പടിയില്‍ തുറയാറ്റില്‍ രാമചന്ദ്രന്‍െറ വീടിന് മുകളിലേക്ക് സമീപത്തെ പന ഒടിഞ്ഞ് വീണ് നാശം ഉണ്ടായി. വീടിന്‍െറ താഴ്വര, മേല്‍ക്കുരയുടെ രണ്ട് ഭാഗങ്ങള്‍ എന്നിവ തകര്‍ന്നു. 50,000ത്തോളം രൂപയുടെ നാശനഷ്ടമുണ്ട്. പട്ടിത്തറ ഒതളൂരില്‍ കാറ്റില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു. കാലത്ത് ഉണ്ടായ ശക്തമായ കാറ്റില്‍ ഒതളൂര്‍ മേലേകുഴിയില്‍ അമ്മാളുവിന്‍െറ ഓട് മേഞ്ഞ വീടിന് മുകളിലേക്ക് തെങ്ങ് പൊട്ടിവീഴുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.