പ്രകോപനപരമായ മുദ്രാവാക്യം പെരുമാറ്റചട്ട ലംഘനമാകും

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാഥകളും പദയാത്രകളും നടത്തുമ്പോള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് പെരുമാറ്റചട്ട ലംഘനമാകുമെന്ന് ജില്ല കലക്ടര്‍ പി. മേരിക്കുട്ടി മുന്നറിയിപ്പു നല്‍കി. സ്ഥാനാര്‍ഥികളുടെയോ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളുടെയോ വീടിനു മുന്നില്‍ പ്രകടനം നടത്തുന്നതും പിക്കറ്റിങ് നടത്തുന്നതും നിയമവിരുദ്ധമാണ്. തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം യോഗങ്ങള്‍ നടത്തുമ്പോള്‍ ക്രമസമാധാനം പാലിക്കാനും ഗതാഗതം നിയന്ത്രിക്കാനും ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പൊലീസിന് സാധ്യമാകത്തക്കവിധം നേരത്തേ തന്നെ യോഗം നടത്തുന്ന സ്ഥലവും സമയവും കാണിച്ച് ബന്ധപ്പെട്ട അധികാരികളില്‍നിന്ന് അനുമതി വാങ്ങണം. ഗതാഗതത്തിന് വിഘാതമോ തടസ്സമോ ഉണ്ടാകാത്തവിധം ജാഥയുടെ ഗതി നിയന്ത്രിക്കാന്‍ സംഘാടകര്‍ മുന്‍കൂട്ടി നടപടി സ്വീകരിക്കണം. ഡ്യൂട്ടിയിലുള്ള പൊലീസിന്‍െറ നിര്‍ദേശവും ഉപദേശവും കര്‍ശനമായി പാലിക്കണം. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരേസമയം ഒരേസ്ഥലത്ത് തന്നെ യോഗങ്ങളോ പദയാത്രകളോ സംഘടിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. ഇതിനായി പൊലീസ് നല്‍കുന്ന നിര്‍ദേശം പാലിക്കണം. ഒരിക്കല്‍ തീരുമാനിച്ച സമയം മാറ്റേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍ ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചിച്ച് സമയക്രമം മാറ്റാന്‍ അനുമതി തേടണം. യോഗം, പദയാത്ര നടത്താന്‍ നിരോധമുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി അറിയേണ്ടതും അത്തരം സ്ഥലങ്ങളില്‍ നിരോധനം ലംഘിച്ച് യോഗമോ പദയാത്രയോ നടത്താന്‍ പാടില്ല. ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ ബന്ധപ്പെട്ട പൊലീസ് അധികാരികളില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. രാവിലെ ആറിനു മുമ്പോ രാത്രി പത്തിനുശേഷമോ ഒരു കാരണവശാലും ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.