ചര്‍ച്ച സജീവം, മണ്ണാര്‍ക്കാട്ട് പന്ന്യന്‍ രവീന്ദ്രന്‍െറ പേരും

മണ്ണാര്‍ക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യു.ഡി.എഫ് ഒരുചുവട് മുന്നിട്ട് നില്‍ക്കുമ്പോള്‍ എല്‍.ഡി.എഫില്‍ ചര്‍ച്ച സജീവം. അവസാനലാപ്പില്‍ സി.പി.ഐയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പന്ന്യന്‍ രവീന്ദ്രന്‍െറ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. സി.പി.ഐയുടെ മണ്ഡലമാണ് മണ്ണാര്‍ക്കാട്. ആദ്യഘട്ടത്തില്‍ മുന്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബിയുടെ പേര് സജീവമായി ഉയര്‍ന്നിരുന്നെങ്കിലും രണ്ടുതവണ മത്സരിച്ചവരെ മാറ്റിനിര്‍ത്താനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനം ജോസ് ബേബിയുടെ സാധ്യതകള്‍ ഇല്ലാതാക്കിയിരിക്കുകയാണ്. കെ.ഇ. ഇസ്മായിലിന്‍െറ പേര് പരിഗണിച്ചിരുന്നെങ്കിലും സംസ്ഥാനകമ്മിറ്റി തീരുമാനം ഇതിനും വിലങ്ങുതടിയായി. ഇരുമുന്നണികളെയും മാറി പരീക്ഷിക്കുന്ന മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ കഴിഞ്ഞ തവണ വിജയിച്ച യൂത്ത്ലീഗ് നേതാവും നിലവിലെ എം.എല്‍.എയുമായ അഡ്വ. എന്‍. ഷംസുദ്ദീനെ തന്നെയാണ് മുസ്ലിംലീഗ് രംഗത്തിറക്കുന്നത്. കഴിഞ്ഞ തവണ സി.പി.ഐ ജില്ലാ സെക്രട്ടറി വി. ചാമുണ്ണിയെയാണ് സി.പി.ഐ പരീക്ഷിച്ചത്. ശക്തനായ ഒരു സ്ഥാനാര്‍ഥിയെ തന്നെ വേണമെന്ന വിലയിരുത്തലിലാണ് ഇടതുപക്ഷവും സി.പി.ഐയും. കഴിഞ്ഞതവണ കോണ്‍ഗ്രസ് (എസ്) പരാജയപ്പെട്ട കണ്ണൂര്‍ സീറ്റിന് അവകാശവാദമുന്നയിച്ച സി.പി.ഐ, ഈ സീറ്റ് കിട്ടിയാല്‍ അതിലേക്ക് പരിഗണിക്കുന്നത് പന്ന്യന്‍ രവീന്ദ്രനെ തന്നെയാണെങ്കിലും കണ്ണൂര്‍ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ളെന്നാണ് വിലയിരുത്തല്‍. അങ്ങനെയാണെങ്കില്‍ മണ്ണാര്‍ക്കാട്ട് അങ്കത്തിനൊരുങ്ങാനാണ് പന്ന്യന്‍ രവീന്ദ്രന്‍ തയാറെടുക്കുന്നതെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. എന്നാല്‍, ഇക്കാര്യത്തില്‍ ജില്ലാ കമ്മിറ്റി തീരുമാനമെടുത്തിട്ടില്ളെന്നും സംസ്ഥാന നേതാവെന്ന നിലയില്‍ സാധ്യതകള്‍ തള്ളിക്കളയാനാവില്ളെന്നും സി.പി.ഐ കേന്ദ്രങ്ങള്‍ പറയുന്നു. ജില്ലാ സെക്രട്ടറി കെ.പി. സുരേഷ്രാജ്, മണ്ണാര്‍ക്കാട്ടുകാരായ എ.ഐ.വൈ.എഫിന്‍െറ രണ്ട് യുവനേതാക്കള്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.