ബജറ്റ്: തൃത്താലക്ക് നിരാശയേറെ

ആനക്കര: എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ പ്രഥമ ബജറ്റ് തൃത്താല മണ്ഡലത്തിന് നല്‍കിയത് പ്രതീക്ഷയിലേറെ നിരാശ. കരിയന്നൂരില്‍ റയില്‍വേമേല്‍പ്പാലം നിര്‍മിക്കാന്‍ പത്ത് കോടി നീക്കിവെച്ചത് മാത്രമാണ് പുതുതായി ബജറ്റില്‍ മണ്ഡലത്തിന് ലഭിച്ചത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റൈസ് ബയോ പാര്‍ക്കും വി.ടി. ഭട്ടതിരിപ്പാട് സ്മാരകവും തൃത്താലയില്‍നിന്ന് മാറ്റാനുള്ള നീക്കം മണ്ഡലത്തെ നിരാശപ്പെടുത്തി. തിരുമിറ്റക്കോട് പഞ്ചായത്തിലെ ചാത്തന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മിക്കാന്‍ അഞ്ച് കോടി നീക്കിവെച്ചത് പ്രതീക്ഷ നല്‍കുന്നതാണ്. മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിക്ക് അന്ന് നീക്കിവെച്ച ഒരു കോടിക്ക് പുറമെയാണ് പുതുതായി അഞ്ച് കോടി അനുവദിച്ചത്. ഇവിടെ സിന്തറ്റിക് ട്രാക്ക് വരുന്നത് മേഖലയിലെ കായിക രംഗത്തിന് ഏറെ ഗുണം ചെയ്യും. പരുതൂര്‍ പഞ്ചായത്തിലെ കരിയന്നൂരില്‍ മേല്‍പ്പാലമെന്നത് നാട്ടുകാരുടെ ഏറെക്കാലമായുള്ള സ്വപ്നമായിരുന്നു. പദ്ധതിക്കായി പത്ത് കോടി നീക്കിവച്ചത് മണ്ഡലത്തിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. ആനക്കര പഞ്ചായത്തിലെ കാറ്റാടിക്കടവ് മുതല്‍ തുടങ്ങുന്ന തീരദേശ പാത, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണ് പരിശോധനയുള്‍പ്പെടെ കഴിഞ്ഞ പട്ടാമ്പിയിലെ പുതിയ പാലം, കാങ്കപ്പുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജ് എന്നിവയെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ല. തൃത്താലയില്‍ വി.ടി. ഭട്ടതിരിപ്പാടിന് സ്മാരകം നിര്‍മിക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും ബജറ്റില്‍ പാലക്കാട്ട് സ്മാരകം നിര്‍മിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. മണ്ഡലത്തിന്‍െറ സ്വപ്നങ്ങളായിരുന്ന റൈസ് ബയോ പാര്‍ക്ക്, ഫയര്‍ സ്റ്റേഷന്‍, മിനി സിവില്‍ സ്റ്റേഷന്‍, ഗ്ളാസ് മ്യൂസിയം എന്നിവയും തഴയപ്പെട്ടു. ഇടത് തരംഗത്തിനിടയിലും തൃത്താലയില്‍ കോണ്‍ഗ്രസിന്‍െറ യുവ നേതാവ് വി.ടി. ബല്‍റാം രണ്ടാം തവണയും തിളക്കമാര്‍ന്ന വിജയം നേടിയത് സി.പി.എമ്മിനെ ചൊടിപ്പിച്ചതാണ് ബജറ്റിലെ അവഗണനക്ക് കാരണമെന്നാണ് യു.ഡി.എഫ് പക്ഷത്തിന്‍െറ വിലയിരുത്തല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.