ഷൊര്‍ണൂര്‍: കയിലിയാട്-വാണിയംകുളം റോഡിന്‍െറ പുനരുദ്ധാരണ പ്രവൃത്തിയിലെ അനിശ്ചിതത്വം നീങ്ങിയില്ല. ഈ റോഡിനേക്കാളും പ്രാധാന്യം കുറവുള്ള റോഡുകള്‍ വീതി കൂട്ടി ടാര്‍ ചെയ്യുമ്പോഴാണ് കാല്‍നടയാത്രപോലും ദുരിതമായ അവസ്ഥയില്‍ കിടക്കുന്ന റോഡിന്‍െറ പ്രവൃത്തിയില്‍ ബന്ധപ്പെട്ടവരാരും ഇടപെടാത്തത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് ചോദിച്ചാല്‍ അവരും പ്രവൃത്തിയെക്കുറിച്ച് വ്യക്തമായ ഉത്തരം നല്‍കുന്നില്ല. പ്രസ്തുത റോഡിന്‍െറ പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിച്ചു കഴിഞ്ഞതായി കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വകുപ്പ് മന്ത്രി സഭയെ അറിയിച്ചിരുന്നു. പ്രവൃത്തി വൈകാതെ പൂര്‍ത്തിയാകുമെന്നും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, പ്രവൃത്തി ആരംഭിച്ചുവെന്ന് സാങ്കേതികമായി പറയാമെങ്കിലും എങ്ങുമത്തൊത്ത അവസ്ഥയാണ്. കയിലിയാട് മാമ്പറ്റപ്പടിയില്‍ ആരംഭിച്ച വീതി കൂട്ടി ടാര്‍ ചെയ്യുന്ന പ്രവൃത്തി ഇരുനൂറ് മീറ്റര്‍ ദൂരത്തില്‍ മാത്രമാണ് നടത്തിയത്. അതോടെ പ്രസ്തുത കരാറുകാരന് ലഭിച്ച പ്രവൃത്തിയും തീര്‍ന്നു. തുടര്‍ന്നുള്ള നൂറു മീറ്റര്‍ ഭാഗത്ത് മറ്റൊരു കരാറുകാരനാണ് വീതി കൂട്ടി ടാര്‍ ചെയ്യുന്ന പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. ഇവിടെ കഴിഞ്ഞ ദിവസം വീതി കൂട്ടല്‍ നടത്തി. എന്നാല്‍, ടാറിങ് നടത്തിയിട്ടില്ല. പിന്നീട് പനയൂര്‍ വായനശാല, നായര്‍ തറവാട് ഭാഗങ്ങളില്‍ മാത്രമാണ് കുറച്ചു ഭാഗം വീതി കൂട്ടിയിട്ടുള്ളത്. ബാക്കിയുള്ള റോഡിന്‍െറ ഭാഗങ്ങളെല്ലാം ഉപരിതലവും അരിക് ഭിത്തികളും തകര്‍ന്ന അവസ്ഥയിലാണ്. പ്രവൃത്തി പൂര്‍ത്തിയാകുന്നതിന് എത്ര രൂപ വേണ്ടി വരുമെന്നോ എത്ര ദൈര്‍ഘ്യത്തിലാണ് പുനരുദ്ധാരണ പ്രവൃത്തി നടത്തേണ്ടതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. കയിലിയാട് സെന്‍റര്‍ മുതല്‍ മാമ്പറ്റപ്പടി വരെയുള്ള ഭാഗത്തും വാണിയംകുളം മുതല്‍ ഒന്നര കിലോമീറ്റര്‍ വരെ ദൈര്‍ഘ്യം വരുന്ന ഭാഗത്തും വീതി കൂട്ടാന്‍ കെ.എസ്. സലീഖ എം.എല്‍.എയുടെ പ്രാദേശിക ഫണ്ടില്‍ നിന്ന് 80 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നു. ഈ തുക വിനിയോഗിച്ചാലും പണി എങ്ങുമത്തെില്ല. 25 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് കൂടി എസ്റ്റിമേറ്റ് തയാറാകുന്നുണ്ട്. ബാക്കിയുള്ള ഭാഗങ്ങളിലെ വലിയ ഗട്ടറുകള്‍ അടക്കാനും പദ്ധതിയുണ്ടെന്ന് എം.എല്‍.എ അറിയിച്ചിട്ടുണ്ട്. നിലവിലെ രീതിയില്‍ പ്രവൃത്തി നടന്നാല്‍ സമീപ കാലത്തൊന്നും ഈ റോഡിന്‍െറ ശനിദശ മാറില്ല. റോഡ് ഏതാണ്ട് പൂര്‍ണമായും തകര്‍ന്നതിനാല്‍ ഇതിലൂടെയുള്ള ബസുകള്‍ ഓരോന്നായി സര്‍വീസ് നിര്‍ത്തിവെക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്യുകയാണ്. ഇതിലൂടെയുള്ള മീനാക്ഷിപുരം-കോഴിക്കോട് ദീര്‍ഘദൂര ബസ് കയിലിയാട് നിന്ന് റൂട്ട് മാറി കുളപ്പുള്ളി വഴിയാണ് പോകുന്നത്. റോഡ് തകര്‍ന്നതിനാല്‍ ബസുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ ധാരാളം നടത്തേണ്ടി വരുന്നതാണ് പ്രശ്നമാകുന്നത്. ടയറുകളും ദിവസങ്ങള്‍ക്കകം നാശമാകുന്നതായും ബസുടമകള്‍ പറഞ്ഞു. തേഞ്ഞിപ്പലം സര്‍വകലാശാലക്ക് മുന്നിലൂടെ സര്‍വിസ് നടത്തുന്ന ബസ് വഴി തിരിഞ്ഞു പോകുന്നത്. വേമ്പലത്ത്പാടം, പനയൂര്‍ ഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളടക്കമുള്ളവരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. ഗുരുതരമായ പ്രശ്നമായിട്ടും ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പോ, ബന്ധപ്പെട്ട ജനപ്രതിനിധികളോ കാര്യമായി ഇടപെടുന്നില്ളെന്ന് ജനങ്ങള്‍ക്ക് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.