അതിര്‍ത്തി ഗ്രാമങ്ങളിലെ തോട്ടങ്ങളില്‍ മാലിന്യം തള്ളല്‍ വ്യാപകം

പാലക്കാട്: ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളിലെ തോട്ടങ്ങള്‍ കേരളത്തിന്‍െറ കുപ്പത്തൊട്ടിയാക്കി മാറ്റാന്‍ നീക്കം. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ആശുപത്രി, ഫ്ളാറ്റ് മാലിന്യങ്ങളും കാതികൂടത്തെ രാസമാലിന്യങ്ങളുമാണ് രാത്രി സമയത്ത് തമിഴ്നാട് അതിര്‍ത്തിയിലെ തെങ്ങിന്‍ തോട്ടങ്ങളില്‍ തള്ളുന്നത്. മുതലമട ഗ്രാമപഞ്ചായത്തിലെ കള്ളിയമ്പാറയിലെ 70 ഏക്കറോളം വരുന്ന സ്വകാര്യ തോട്ടത്തില്‍ വര്‍ഷങ്ങളായി തള്ളിയ മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമര മുഖത്തിറങ്ങിയതോടെയാണ് കൊഴിഞ്ഞാമ്പാറ ഫര്‍ക്കയിലെ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ സ്വകാര്യ തോട്ടങ്ങള്‍ മാലിന്യം തള്ളല്‍ കേന്ദ്രമാക്കാന്‍ ഏജന്‍റുമാര്‍ നീക്കം നടത്തുന്നത്. ഏക്കറുകളോളം പരന്നുകിടക്കുന്ന തോട്ടങ്ങളില്‍ ഒരുവര്‍ഷം മുമ്പ് മാലിന്യം കൂട്ടിയിട്ടിരുന്നത് ജനകീയ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. ശനിയാഴ്ച വീണ്ടും കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്ന കാതികൂടത്തെ മാലിന്യം കയറ്റിയ ലോറി നാട്ടുകാര്‍ തടഞ്ഞ് ചാലക്കുടിയിലെ കാതികൂടത്തേക്ക് തിരിച്ചയച്ചിരുന്നു. എന്നാല്‍, ഒരുമാസമായി രാത്രി സമയത്ത് തെക്കന്‍ ജില്ലകളില്‍നിന്ന് നാല്‍പതിലധികം ലോറി മാലിന്യം തമിഴ്നാടിന് ചേര്‍ന്ന് കിടക്കുന്ന തോട്ടങ്ങളില്‍ തള്ളിയിട്ടുണ്ട്. ദലിത്, ആദിവാസി കോളനികള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ള തോട്ടങ്ങളിലാണ് ഇവ കൂട്ടിയിട്ടിട്ടുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. തമിഴ്നാട്ടിലെ ചില തോട്ടങ്ങളിലും മാലിന്യം തള്ളാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഒരു ലോഡ് മാലിന്യം തട്ടിയാല്‍ തോട്ടമുടമക്ക് മാലിന്യത്തിന്‍െറ തരമനുസിരിച്ച് 10,000 മുതല്‍ 50,000 രൂപ വരെ ലഭിക്കാറുണ്ട്. കാതികൂടത്തെ നീറ്റാ ജലാറ്റിന്‍ കമ്പനിയില്‍നിന്നുള്ള മാലിന്യം നീക്കാന്‍ കരാറെടുത്തിട്ടുള്ളത് പാലക്കാട്, ചിറ്റൂര്‍ മേഖലയിലെ ഏജന്‍റുമാരാണ്. ഏജന്‍റുമാര്‍ കക്ഷിരാഷ്ട്രീയ നേതാക്കളെ സ്വാധീനിച്ചാണ് അതിര്‍ത്തിയിലെ തോട്ടങ്ങളില്‍ മാലിന്യം കൊണ്ടിടാന്‍ സൗകര്യമൊരുക്കി കൊടുക്കുന്നത്. തത്തമംഗലം മേട്ടുപ്പാളയത്ത് നാട്ടുകാര്‍ പിടിച്ചുവെച്ച് മാലിന്യം രാത്രി തന്നെ കാതികൂടത്തെ നീറ്റ ജലാറ്റിന്‍ കമ്പനിയിലേക്ക് തിരിച്ചുകൊണ്ടുപോയി. കള്ളിയമ്പാറയിലെ മാലിന്യത്തിന് മീതെ കൊപ്ര ഉണക്കുന്നു പാലക്കാട്: മുതലമട കള്ളിയമ്പാറയിലെ ഖരമാലിന്യങ്ങള്‍ തള്ളിയതിന് മീതെയാണ് കൊപ്രയും അടക്കയും ഉള്‍പ്പെടെയുള്ളവ ഉണക്കുന്നത്. 70 ഏക്കറോളം വരുന്ന ഇവിടെ പുഴുവരിക്കുന്ന ആശുപത്രി മാലിന്യങ്ങളും ഫ്ളാറ്റ് മാലിന്യങ്ങളും കാതികൂടത്തെ രാസമാലിന്യവും തള്ളിയിട്ടുണ്ട്. ഇതിന് മുകളിലാണ് കൊപ്ര ഉണക്കാനിട്ടിരിക്കുന്നത്. പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയുടെതാണ് ഈ സ്ഥലം. കള്ളിയമ്പാറയില്‍ ഇപ്പോള്‍ മാലിന്യം തള്ളുന്നില്ളെങ്കിലും 70 ഏക്കറില്‍ തള്ളിയ മാലിന്യം നീക്കം ചെയ്യാന്‍ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ല. മാലിന്യം കിടക്കുന്ന കാലത്തോളം സമീപത്തെ ആദിവാസി കുടുംബങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല. ഇവിടത്തെ തുറന്ന കിണറുകളിലേയും കുഴല്‍ക്കിണറുകളിലേയും വെള്ളം മലിനപ്പെട്ട് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. കാതികൂടം വിഷമാലിന്യം: നടപടി വേണം –സോളിഡാരിറ്റി പാലക്കാട്: ചാലക്കുടി കാതികൂടം നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍നിന്നുള്ള വിഷമാലിന്യം ചിറ്റൂര്‍ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ തള്ളുന്നത് തടയാന്‍ ജില്ലാ ഭരണകൂടം അടിയന്തര നടപടിയെടുക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് ഉമര്‍ ആലത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാജഹാന്‍, അക്ബറലി, സനോജ്, ഷാക്കിര്‍, ലുഖ്മാന്‍, ജംഷീര്‍ എന്നിവര്‍ സoസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.