പരിഹാരം പ്രവാചക ജീവിതത്തില്‍ –പി. സുരേന്ദ്രന്‍

പട്ടാമ്പി: പ്രവാചകന്‍െറ ജന്മത്തേക്കാളും മരണത്തേക്കാളും പ്രസക്തി അദ്ദേഹത്തിന്‍െറ ജീവിതത്തിനും പ്രബോധനത്തിനുമാണെന്ന് സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി പട്ടാമ്പിയില്‍ സംഘടിപ്പിച്ച നബി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്‍െറ സകല മേഖലകളിലും പ്രവാചകന്‍ വെളിച്ചം വീശുന്നുണ്ട്. ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും സാമ്പത്തിക അരക്ഷിതാവസ്ഥക്കും ദാരിദ്ര്യത്തിനുമെല്ലാം പ്രവാചക ജീവിതത്തില്‍ പരിഹാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഇസ്ലാം സന്തുലിതമാണ്’ എന്ന പ്രമേയത്തില്‍ ജനുവരി 22ന് പാലക്കാട് കോട്ടമൈതാനിയില്‍ നടക്കുന്ന ജമാഅത്തെ ഇസ്ലാമി ജില്ല സമ്മേളനത്തിന്‍െറ ഭാഗമായാണ് ‘മുഹമ്മദ് റസൂലുല്ലാഹ്: സന്തുലിത ജീവിതത്തിന്‍െറ മാതൃക’ എന്ന തലക്കെട്ടില്‍ നബി സമ്മേളനം സംഘടിപ്പിച്ചത്. പെരുമ്പിലാവ് ഇമാം ഹദ്ദാദ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഹാശിം ഹദ്ദാദ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇസ്ലാം പഠിപ്പിക്കുന്ന സന്തുലിത ജീവിതം സ്വന്തം ജീവിതത്തിലൂടെ കാണിച്ച് തന്ന ഉദാത്ത മാതൃകയാണ് പ്രവാചകന്‍ മുഹമ്മദെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് അബ്ദുല്‍ ഹകീം നദ്വി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗം ഡോ. അബ്ദുല്‍ സലാം അഹ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഇത്തിഹാദുല്‍ ഉലമാഅ കേരള സംസ്ഥാന സമിതിയംഗം ഹുസൈന്‍ സഖാഫി പ്രഭാഷണം നടത്തി. ജോണ്‍ അഡയര്‍ രചിച്ച് ഐ.പി.എച്ച്. പ്രസാധനം നിര്‍വഹിക്കുന്ന ‘മുഹമ്മദ് നബിയുടെ ജീവിതം’ എന്ന പുസ്തകം പി. സുരേന്ദ്രന് നല്‍കി ഹാശിം ഹദ്ദാദ് തങ്ങള്‍ പ്രകാശനം ചെയ്തു. ഐ.പി.എച്ച് അസി. ഡയറക്ടര്‍ കെ.ടി. ഹുസൈന്‍ പുസ്തകം പരിചയപ്പെടുത്തി. ബഷീര്‍ ഹസ്സന്‍ നദ്വി, ബഷീര്‍ പുതുക്കോട്, പി.എസ്. അബൂഫൈസല്‍, മൂസ ഉമരി, ഷക്കീര്‍ ആലത്തൂര്‍, മജീദ് തത്തമംഗലം, ശുക്കൂര്‍, നാസര്‍ കാരക്കാട് എന്നിവര്‍ പങ്കെടുത്തു. അബ്ദുല്‍ഗനി ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. പട്ടാമ്പി ഏരിയ പ്രസിഡന്‍റ് പി. മുഹമ്മദ് മുസ്തഫ സ്വാഗതവും സെക്രട്ടറി അബൂബക്കര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.