ഫാത്തിമ സോഫിയയുടെ ദുരൂഹ മരണം: പൊലീസ് വീണ്ടും നിയമോപദേശം തേടുന്നു

പാലക്കാട്: കോയമ്പത്തൂര്‍ സ്വദേശിനി ഫാത്തിമ സോഫിയ വാളയാര്‍ ചന്ദ്രാപുരത്ത് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം നല്‍കുന്നതിന് മുമ്പ് പൊലീസ് വീണ്ടും നിയമോപദേശം തേടുന്നു. കേസില്‍ കൊലക്കുറ്റം നിലനില്‍ക്കുമോ എന്നറിയാനായി ജില്ലാ പബ്ളിക് പ്രോസിക്യൂട്ടറില്‍ നിന്നാണ് നിയമോപദേശം തേടുന്നത്. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറില്‍നിന്നും മെഡിക്കോ-ലീഗല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടാനും തീരുമാനിച്ചു. കഴുത്തില്‍ ഷാള്‍ കുരുങ്ങിയുണ്ടായ തൂങ്ങിമരണം എന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്. കൊലക്കുറ്റം നിലനില്‍ക്കാവുന്ന തെളിവുകള്‍ ഇതുമായി ബന്ധപ്പെട്ടുണ്ടോയെന്നാണ് പൊലീസ് ആരായുന്നത്. ഇതിനുശേഷം മാത്രമേ പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതി-ഒന്നില്‍ കുറ്റപത്രം നല്‍കുകയുള്ളൂ. കോയമ്പത്തൂര്‍ സ്വാമിയാര്‍ ന്യൂ സ്ട്രീറ്റില്‍ എസ്. സഹായരാജിന്‍േറയും ശാന്തി റോസിലിയുടേയും മകളും കോയമ്പത്തൂര്‍ കൃഷ്ണ കോളജ് ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമായ ഫാത്തിമ സോഫിയയെ (17) 2013 ജൂലൈ 23നാണ് ചന്ദ്രാപുരത്തെ ആരാധനാലയത്തിന് സമീപം മരിച്ച നിലയില്‍ കണ്ടത്തെിയത്. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രാപുരം പള്ളി വികാരി ഫാദര്‍ എച്ച്. ആരോഗ്യരാജിനെ (39) പാലക്കാട് പൊലീസ് 2015 ഡിസംബര്‍ ആറിന് അറസ്റ്റ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.