പാലക്കാട്: ഒട്ടേറെ അന്തര്‍ദേശീയ ഫുട്ബാള്‍ താരങ്ങളെ സൃഷ്ടിച്ച പാരമ്പര്യമുള്ള നൂറണി സ്കൂള്‍ മൈതാനം ജില്ലയിലെ ആദ്യത്തെ സിന്തറ്റിക് ഫുട്ബാള്‍ മൈതാനമാക്കി മാറ്റാന്‍ ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 2.54 കോടി രൂപ അനുവദിച്ചു. ഇത് സംബന്ധിച്ച് ഉത്തരവിറങ്ങി. അഞ്ചുവര്‍ഷം ഇന്ത്യന്‍ ജഴ്സിയണിയുകയും സാഫ് ഗെയിംസില്‍ പാകിസ്താനെതിരെ ഇന്ത്യയുടെ വിജയഗോള്‍ നേടുകയും 2001ലെ സന്തോഷ് ട്രോഫി ഫൈനലില്‍ ഹാട്രിക്കോടെ കേരളത്തെ കിരീടമണിയിക്കുകയും ചെയ്ത അബ്ദുല്‍ ഹക്കീം, 2003ലെ സന്തോഷ് ട്രോഫി വിജയഗോള്‍ നേടിയ അബ്ദുല്‍ നൗഷാദ്, എസ്.ബി.ടിയുടെ പ്രമുഖ താരം അനില്‍, മുന്‍ കര്‍ണാടക ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായ ഖലീലുല്‍ റഹ്മാന്‍, ടൈറ്റാനിയം താരം ഷാജഹാന്‍, ഇല്യാസ്, റഫീക്ക്, ഇന്ത്യന്‍ ബാങ്ക് താരം അജിത്ത് തുടങ്ങിയ പ്രതിഭകളുടെ നീണ്ട പട്ടിക നൂറണി മൈതനാനത്തിന്‍െറ പ്രൗഢപാരമ്പര്യമാണ്. ഫിഫ മാനദണ്ഡമനുസരിച്ചാണ് മൈതാനം നിര്‍മിക്കുക. കിറ്റ്കോയാണ് എസ്റ്റിമേറ്റ് എടുക്കുന്നതും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതും. ഭരണാനുമതി ലഭിച്ച ഈ പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.