വ്യാജ സിംകാര്‍ഡ് കേസ് : ഷൈനയെ പാലക്കാട് കോടതിയില്‍ ഹാജരാക്കി

പാലക്കാട്: വ്യാജ സിംകാര്‍ഡ് ഉണ്ടാക്കിയ കേസില്‍ പ്രതിയായ മാവോവാദി നേതാവ് ഷൈനയെ ബുധനാഴ്ച പാലക്കാട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. കോയമ്പത്തൂരില്‍ റിമാന്‍ഡിലായിരുന്ന ഇവരെ കേരള പൊലീസിന്‍െറ അപേക്ഷ പ്രകാരം പാലക്കാട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കേസ് വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റിയ കോടതി ഷൈനയെ പാലക്കാട് സ്പെഷല്‍ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു. തത്തമംഗലത്തെ യുവാവിന്‍െറ പേരില്‍ വ്യാജരേഖ നല്‍കി പാലക്കാട്ടുനിന്ന് വ്യാജ സിംകാര്‍ഡ് സംഘടിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെ ടൗണ്‍ നോര്‍ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. പാലക്കാട് ഡിവൈ.എസ്.പി പി.ഡി. ശശിയാണ് കേസന്വേഷിക്കുന്നത്. പ്രതിയെ തുടരന്വേഷണത്തിന് വ്യാഴാഴ്ച കോടതിയില്‍ പൊലീസ് കസ്റ്റഡിയില്‍ ചോദിക്കും. കഴിഞ്ഞ മേയിലാണ് മാവോയിസ്റ്റ് നേതാക്കളായ രൂപേഷും ഭാര്യ ഷൈനയും കോയമ്പത്തൂരിന് സമീപം പൊലീസ് പിടിയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.