കാഞ്ഞിരപ്പുഴ എല്‍.ഡി.എഫിലെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം

മണ്ണാര്‍ക്കാട്: ഇടതുമുന്നണിയിലെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം. വി.കെ. ഷംസുദ്ദീനെ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായും രമണി രാധാകൃഷ്ണനെ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുത്തു. ഇരുവരും സി.പി.എം അംഗങ്ങളാണ്. സി.പി.എം-സി.പി.ഐ തര്‍ക്കത്തില്‍ വ്യാഴാഴ്ച ക്വാറം തികയാത്തതിനെ തുടര്‍ന്ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. പ്രസിഡന്‍റ് സ്ഥാനം വീതം വെക്കുന്നതിനെ ചൊല്ലിയും ഒരു സ്വതന്ത്രാംഗത്തിന്‍െറ അവകാശത്തെ ചൊല്ലിയുമാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ നിന്ന് സ്വതന്ത്രാംഗമുള്‍പ്പെടെ സി.പി.ഐയിലെ അഞ്ച് പേരും യു.ഡി.എഫിന്‍െറ അഞ്ച് അംഗങ്ങളും വിട്ടുനിന്നു. സി.പി.എമ്മിന്‍െറ എട്ട് അംഗങ്ങളും എന്‍.സി.പിയുടെ ഒരംഗവും ഉള്‍പ്പെടെ ഒമ്പത് പേര്‍ ഹാജരായെങ്കിലും ക്വാറം തികയാത്തതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഇരു പാര്‍ട്ടികളുടെയും ജില്ലാ നേതൃത്വങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. സി.പി.ഐ സ്ഥാനങ്ങളൊന്നും വേണ്ടെന്ന നിലപാടെടുത്തതിനെ തുടര്‍ന്നാണ് പ്രശ്നങ്ങളൊഴിവായത്. വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സമയത്ത് സി.പി.ഐ അംഗം രത്നാവതിയെ സി.പി.എം നിര്‍ദേശിച്ചെങ്കിലും സി.പി.ഐ സ്ഥാനം സ്വീകരിച്ചില്ല. തുടര്‍ന്നാണ് സി.പി.എം വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടത്. 19 അംഗങ്ങളുള്ള ഭരണസമിതിയില്‍ വി.കെ. ഷംസുദ്ദീന് 14 വോട്ടും എതിര്‍ സ്ഥാനാര്‍ഥി ചെറുകര ബേബിക്ക് അഞ്ച് വോട്ടും ലഭിച്ചു. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് രമണി രാധാകൃഷ്ണന് 14 വോട്ടും എതിര്‍ സ്ഥാനാര്‍ഥി സാജിതക്ക് അഞ്ച് വോട്ടും ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.