പാലക്കാട് നഗരസഭ: ബി.ജെ.പിക്ക് മുമ്പ് ഒരു തവണ ആക്ടിങ് അധ്യക്ഷ പദവി; ഇക്കുറി ഭരണം

പാലക്കാട്: രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയില്‍ പാലക്കാട് നഗരസഭയുടെ ആക്ടിങ് ചെയര്‍മാന്‍ പദവി മുമ്പ് ആറു മാസം ബി.ജെ.പി വഹിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലത്തെുന്നത് ഇതാദ്യമായി. സംസ്ഥാനത്താദ്യമായി മുനിസിപ്പാലിറ്റിയുടെ അമരത്ത് എത്തുന്നത് ഇത്തവണ പാലക്കാട്ടാണ്. 2005ലെ പൊതുതെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയിലാണ് ബി.ജെ.പി പാലക്കാട് നഗരസഭയുടെ ഉപാധ്യക്ഷ സ്ഥാനത്തേക്കും തുടര്‍ന്ന് ആക്ടിങ് ചെയര്‍മാന്‍ സ്ഥാനത്തും നിയോഗിക്കപ്പെട്ടത്. എസ്.ആര്‍. ബാലസുബ്രഹ്മണ്യനാണ് മുമ്പ് വൈസ് ചെയര്‍മാനും ആക്ടിങ് ചെയര്‍മാനുമായത്. 2005ലെ നഗരസഭ കൗണ്‍സിലില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിക്ക് 17 പേരുടെ അംഗബലമുണ്ടായിരുന്നു. കക്ഷിനില വെച്ച് എല്‍.ഡി.എഫ് രണ്ടും യു.ഡി.എഫ് മൂന്നും സ്ഥാനത്തായിരുന്നു. ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ലീഗ് സ്വതന്ത്രനായി വിജയിച്ച വിജയകുമാറിനെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കി. എല്‍.ഡി.എഫ് ചന്ദ്രന്‍കുട്ടിയേയും നിര്‍ത്തി. സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്ന യു.ഡി.എഫ് വിജയകുമാറിനെ തോല്‍പ്പിക്കാന്‍ ചന്ദ്രന്‍കുട്ടിക്ക് വോട്ട് ചെയ്തു. ചന്ദ്രന്‍കുട്ടി വിജയിച്ചെങ്കിലും യു.ഡി.എഫ് പിന്തുണച്ചതിനാല്‍ പദവി ഏറ്റെടുത്തില്ല. ഇതേതുടര്‍ന്ന് വീണ്ടും ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ കോണ്‍ഗ്രസ് എന്‍. ദേവയാനിയെ സ്ഥാനാര്‍ഥിയാക്കി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ചന്ദ്രന്‍കുട്ടിയും പത്രിക നല്‍കി. പട്ടികജാതി അംഗം ഇല്ലാതിരുന്ന ബി.ജെ.പി രണ്ടാമൂഴത്തില്‍ എല്‍.ഡി.എഫിനാണ് വോട്ട് ചെയ്തത്. ചന്ദ്രന്‍കുട്ടി രണ്ടാംതവണയും വിജയിച്ചെങ്കിലും ബി.ജെ.പി പിന്തുണച്ചതിനാല്‍ ചുമതലയേല്‍ക്കാന്‍ വിസമ്മതിച്ചു. പ്രശ്നം ഹൈകോടതിയിലത്തെി. ഭരണസ്തംഭനമൊഴിവാക്കാന്‍ രണ്ടാം സ്ഥാനത്തായ കോണ്‍ഗ്രസിലെ എന്‍. ദേവയാനിയെ ഹൈകോടതി ഇടപെട്ട് ചെയര്‍പേഴ്സനാക്കി. വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ രണ്ട് സി.പി.എം അംഗങ്ങളുടെ വോട്ട് അസാധുവായതിനെ തുടര്‍ന്നാണ് ബി.ജെ.പിയിലെ എസ്.ആര്‍. ബാലസുബ്രഹ്മണ്യന്‍ വിജയിച്ചത്. രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയില്‍ ഇദ്ദേഹം ആറ് മാസം നഗരസഭയുടെ ആക്ടിങ് ചെയര്‍മാനായി. പിന്നീട് എസ്.ആര്‍. ബാലസുബ്രഹ്മണ്യത്തെ യു.ഡി.എഫ് അവിശ്വാസത്തിലൂടെ പുറത്താക്കുകയായിരുന്നു. ബാലസുബ്രഹ്മണ്യന്‍ ഇത്തവണ നഗരസഭയിലേക്ക് ബി.ജെ.പി ടിക്കറ്റില്‍ വിജയിച്ചിട്ടുണ്ട്. ജനസംഘത്തിന്‍െറ കാലംമുതലുള്ളതാണ് ബി.ജെ.പിക്ക് നഗരത്തിലെ രാഷ്ട്രീയാടിത്തറ. 43 മുതല്‍ 51വരെയുള്ള വാര്‍ഡുകള്‍ ബി.ജെ.പിയുടെ ശക്തിദുര്‍ഗമാണ്. ഇവിടെ കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി മറ്റൊരു പാര്‍ട്ടിക്കും കടന്നുകയറാനായിട്ടില്ല. 24 സീറ്റു നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും എല്‍.ഡി.എഫും യു.ഡി.എഫും വെല്‍ഫെയര്‍ പാര്‍ട്ടിയും ലീഗ് വിമതനും ചേര്‍ന്നാല്‍ പ്രതിപക്ഷ അംഗബലം 28 ആകും. ഇവര്‍ യോജിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ അതിജീവിക്കുക ബി.ജെ.പിക്ക് എളുപ്പമാവില്ല. കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രതിപക്ഷ സഹകരണമില്ലാതെ ഭരണവും ദുഷ്കരമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.