കതിര്‍കൂടുകളൊരുക്കി നായര്‍തറയിലെ കുടുംബങ്ങള്‍

വടക്കഞ്ചേരി: അന്യംനിന്നു പോകുമായിരുന്ന സുന്ദരകലയായ കതിര്‍കൂടുകളുടെ വിസ്മയം തീര്‍ത്ത് വിദേശങ്ങളിലേക്ക് കയറ്റിവിടുകയാണ് വടക്കഞ്ചേരി ടൗണിനടുത്ത് കൊടിക്കാട്ടുകാവ് നായര്‍തറയിലെ വീട്ടമ്മമാര്‍. നെല്‍ക്കതിരുകള്‍ ചിട്ടയായി അടുക്കി പക്ഷികള്‍ കൂടൊരുക്കുംമട്ടില്‍ നിര്‍മിക്കുന്ന കതിര്‍കൂടുകളുടെ മനോഹാരിതയാണ് നായര്‍തറയിലെ നടവഴികളെ വ്യത്യസ്തമാക്കുന്നത്. കരവിരുതിന്‍െറ എല്ലാ വൈദഗ്ധ്യവും കൂടുനിര്‍മാണത്തില്‍ പ്രകടമാണ്. തൂങ്ങിയാടുന്ന നെല്‍മണികളുടെ മനോഹാരിതയാണ് നായര്‍തറയിലെ വീട്ടമ്മമാര്‍ സംഘടിച്ച് പുനരുജീവിപ്പിച്ചത്. സംഗമം സ്വയംസഹായ സംഘം എന്ന പേരില്‍ 2003ല്‍ 10 വീട്ടമ്മമാര്‍ ചേര്‍ന്ന് തുടക്കംകുറിച്ച സംരംഭം ഇന്നു രാജ്യത്തിനു പുറത്തും പ്രസിദ്ധി നേടിക്കഴിഞ്ഞു. ചൈന, അമേരിക്ക, യു.എ.ഇ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് നെല്‍ക്കതിര്‍കൂടുതല്‍ നായര്‍തറയില്‍നിന്ന് കയറ്റിപോകുന്നത്. തൃശൂര്‍ ഹാന്‍റി ക്രാഫ്റ്റിലും സംഗമത്തിന്‍െറ കൂടുകള്‍ വാങ്ങാന്‍ കിട്ടും. നൂറുരൂപ മുതല്‍ രണ്ടായിരം രൂപ വരെ വിലവരുന്നതാണ് നെല്‍ക്കതിര്‍കൂടുകള്‍. പ്രതാപത്തിന്‍െറയും ഐശ്വര്യത്തിന്‍െറയും പ്രതീകമായി കര്‍ഷക കുടുംബങ്ങളില്‍ നെല്‍ക്കതിര്‍കൂടുകള്‍ തൂക്കിയിടാറുണ്ട്. നല്ല മുഴുത്ത നെല്‍മണികളും കാണാന്‍ ചന്തവും നീളവുമുള്ള കതിരുകളും ഇതിനുവേണം. തെരഞ്ഞെടുക്കുന്ന കതിരുകള്‍വെയിലത്ത് നന്നായി ഉണക്കിയെടുക്കും. പിന്നീട് മൂന്നുദിവസം മഞ്ഞുകൊള്ളിച്ച് തളര്‍ത്തിയാണ് കൂടുനിര്‍മാണത്തിന് പാകപ്പെടുത്തുക. ഒരു പറനെല്ല് കൊള്ളാവുന്ന കൂടുകള്‍ വരെ സ്ത്രീകളുടെ കൂട്ടായ്മയില്‍ രൂപംകൊള്ളും. അതീവശ്രദ്ധയും ക്ഷമയുംവേണം നെല്‍ക്കതിര്‍കൂടു നിര്‍മാണത്തിന്. പ്രമീള രാമചന്ദ്രനാണ് സംഘത്തിന്‍െറ പ്രസിഡന്‍റ്. സുജാത രാജന്‍ സെക്രട്ടറിയും ഗീത പിള്ള ട്രഷററുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.