പ്രിയതമക്ക്​ അന്ത്യ ചുംബനം നൽകാൻ വിജയകുമാർ ഇനി‍യും നാല്​ നാൾ കാത്തിരിക്കണം

കൊല്ലങ്കോട്: പ്രിയതമയുടെ ചേതനയറ്റ ശരീരം ഒരു നോക്കുകാണാൻ വിജയകുമാറിന് ഇനിയും നാല് ദിവസം കാത്തിരിക്കണം. അകാലത്തിൽ വേർപിരിഞ്ഞ പ്രിയപ്പെട്ടവൾക്ക് അന്ത്യചുംബനം നൽകി യാത്രയയക്കാനുള്ള ആനമാറി വടുക്കുംപാടം വിജയകുമാറിൻെറ ആഗ്രഹമാണ് സാങ്കേതിക കുരുക്കിൽപ്പെട്ട് നീണ്ടുപോകുന്നത്.

 

ദുബൈയിലുള്ള വിജയകുമാറിൻെറ ആഗ്രഹ സഫലീകരണത്തിനായി ഒരു നാട് മുഴുവൻ പ്രാർഥനയിലാണ്. മേയ് ഒമ്പതിനാണ് വിജയകുമാറിൻെറ ഭാര്യ ഗീത (40) ഹൃദയാഘാതം മൂലം മരിച്ചത്. ദുബൈയിൽ ഇലക്ട്രീഷ്യനായ ഭർത്താവ് വിജയകുമാറിന് നാട്ടിലെത്താൻ വിമാനടിക്കറ്റ് ശരിയാവാത്തതിനാൽ മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മേയ് 12ന് 172 യാത്രക്കാരുമായി കണ്ണൂരിലേക്ക് പുറപ്പെടുന്ന വിമാനത്തിൽ കയറാനുള്ള ശ്രമം പരാജയപ്പെട്ടു. മേയ് 17ന് നാട്ടിലെത്തിയാൽ ആഗ്രഹം സഫലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിജയകുമാറിനെ നാട്ടിലെത്തിക്കാൻ വിദേശകാര്യ വകുപ്പ്, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. മേയ് 17ന് ദുബൈ-കൊച്ചി വിമാനത്തിൽ വരാനുള്ള രേഖകൾ ശരിയായിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. 18 വർഷം മുമ്പ് വിവാഹിതരായ വിജയകുമാർ-ഗീത ദമ്പതികൾക്ക് മക്കളില്ല. കുറച്ച് വർഷങ്ങൾ ഗൾഫിൽ വിജയകുമാറിനൊപ്പം ഉണ്ടായിരുന്ന ഗീത രണ്ട് വർഷം മുമ്പാണ് നാട്ടിലെത്തിയത്.

Tags:    
News Summary - vijayakumar palakkad-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.