പ്രളയത്തിൽ മുങ്ങിയത് നാലര ലക്ഷം സ്കൂൾ പാഠപുസ്തകങ്ങൾ

തിരുവനന്തപുരം: പ്രളയത്തിൽ നഷ്ടപ്പെട്ടത് 10 ജില്ലകളിലെ വിദ്യാർഥികളുടെ നാലര ലക്ഷം സ്കൂൾ പാഠപുസ്തകങ്ങൾ. ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പാഠപുസ്തകം നഷ്ടപ്പെട്ടതിെൻറ കണക്ക് ശേഖരണം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം പൂർത്തിയാക്കി. ഇതുപ്രകാരം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ നഷ്ടപ്പെട്ടത് തൃശൂർ ജില്ലയിലാണ്. 1,36,574 പുസ്തകങ്ങളാണ് ഇവിടെ നശിച്ചത്. എറണാകുളത്ത് 1,11,034ഉം ആലപ്പുഴയിൽ 1,01,508ഉം പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ടു. കൊല്ലം 200, പത്തനംതിട്ട 26,247, കോട്ടയം 7211, ഇടുക്കി 2636, പാലക്കാട് 3972, മലപ്പുറം 10,574, വയനാട് 27,561 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ നഷ്ടപ്പെട്ട പുസ്തകങ്ങളുടെ എണ്ണം. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ടതായി സ്കൂളുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിൽ എല്ലാ ജില്ലകളിലേക്കുമുള്ള പാഠപുസ്തകങ്ങൾ കെ.ബി.പി.എസിൽനിന്ന് അയച്ചു. പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ ആദ്യഘട്ട വിതരണം തിങ്കളാഴ്ച പൂർത്തിയാക്കി. മറ്റ് ജില്ലകളിൽ ചൊവ്വാഴ്ച പുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കും. പ്രളയത്തിൽ സർട്ടിഫിക്കറ്റുകളും യൂനിഫോമും നഷ്ടപ്പെട്ടവരുടെ കണക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ശേഖരിക്കുന്നുണ്ട്. ഇവ സൗജന്യമായി ലഭ്യമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.