പാലക്കാട് നഗരസഭ: പൊതുമരാമത്ത് അധ്യക്ഷസ്ഥാനവും ബി.ജെ.പിക്ക് നഷ്​ടമായി

പാലക്കാട്: പാലക്കാട് നഗരസഭയില്‍ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം സി.പി.എം അംഗങ്ങളുടെ പിന്തുണയോടെ പാസായി. മൂന്നിനെതിരെ അഞ്ച് വോട്ടുകൾക്കാണിത്. രണ്ട് സി.പി.എം അംഗങ്ങളുടെ പിന്തുണ കൂടി ലഭിച്ചതോടെ പ്രമേയത്തെ അനുകൂലിക്കുന്നവരുടെ എണ്ണം അഞ്ചാവുകയായിരുന്നു. ഇതേ തുടർന്ന് എം. സുനിലിന് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷസ്ഥാനം നഷ്ടമായി. ഇതോടെ നഗരസഭയിലെ രണ്ട് സ്ഥിരംസമിതി അധ്യക്ഷസ്ഥാനം ബി.ജെ.പിക്ക് നഷ്ടമായി. ബി.ജെ.പിക്കും യു.ഡി.എഫിനും മൂന്നംഗങ്ങളും സി.പി.എമ്മിന് രണ്ടും അംഗങ്ങളാണ് പൊതുമരാമത്ത് സ്ഥിരംസമിതിയിലുള്ളത്. എം. സുനിൽ, കെ. ഭാഗ്യം, കെ. ഭവദാസ്, എസ്. ഗംഗ, ആർ. ഉദയകുമാര്‍, ബി. സുഭാഷ്, കെ. പ്രസാദ്, അബ്ദുൽ ഷുക്കൂര്‍ എന്നിവരാണിത്. ബി.ജെ.പി അംഗങ്ങളായ എം. സുനിൽ, എസ്. ഗംഗ, കെ. പ്രസാദ് എന്നിവരാണ് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത്. വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷനെതിരായ പ്രമേയം അടുത്ത തിങ്കളാഴ്ച ചര്‍ച്ച ചെയ്യും. തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്സണെതിരെയും വൈസ് ചെയര്‍മാനെതിരെയും പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷനീക്കം. ഏപ്രിൽ 28ന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. സ്മിതേഷിനെതിരായ അവിശ്വാസം പാസായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.