റേഷൻ കാർഡ് ക്യാമ്പുകൾ പുരോഗമിക്കുന്നു കിട്ടിയത് 4464 അപേക്ഷകൾ

പട്ടാമ്പി: റേഷൻ കാർഡ് സംബന്ധമായി താലൂക്ക് സപ്ലൈ ഓഫിസ് നടത്തുന്ന ക്യാമ്പുകളിൽ ഇതുവരെ ലഭിച്ചത് 4464 അപേക്ഷകൾ. പുതിയ കാർഡിനും കാർഡിലെ പേര്, വരുമാനം, വിലാസം തിരുത്താനും കാർഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റാനും അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റാനും പുതിയ അംഗങ്ങളെ ചേർക്കാനും ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡിനും കാർഡിൽനിന്ന് പേര് നീക്കം ചെയ്യാനും പഴയ കാർഡിൽ പേരുണ്ടായിട്ടും പുതിയതിൽ പേരില്ലാത്തവർക്ക് മറ്റിടങ്ങളിൽ പേര് ചേർക്കാനുള്ള നോൺ ഇൻക്ലൂഷൻ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് പുതുക്കാതെ മറ്റ് താലൂക്കിലേക്കോ സംസ്ഥാനങ്ങളിലേക്കോ താമസം മാറ്റിയവർക്ക് അവിടങ്ങളിൽ കാർഡ് ലഭിക്കാനുള്ള നോൺ റിന്യൂവൽ സർറ്റിഫിക്കറ്റ് എന്നിവക്കുള്ള അപേക്ഷകളാണ് ക്യാമ്പിൽ സ്വീകരിക്കുന്നത്. താലൂക്ക് സപ്ലൈ ഓഫിസുകളിൽനിന്ന് സൗജന്യമായി ലഭിക്കുന്നതോ സിവിൽ സപ്ലൈസ് വെബ് സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യുന്നതോ ആയ അപേക്ഷ ഫോറങ്ങളാണ് ഉപയോഗിക്കേണ്ടത്. ജൂൺ 25ന് പട്ടാമ്പി നഗരസഭയിൽനിന്ന് ആരംഭിച്ച ക്യാമ്പ് കൊപ്പം, വിളയൂർ, തിരുവേഗപ്പുറ, ഓങ്ങല്ലൂർ, വല്ലപ്പുഴ, കുലുക്കല്ലൂർ, മുതുതല, പഞ്ചായത്തുകളിൽ പൂർത്തിയായിക്കഴിഞ്ഞു. 10 മുതൽ 13 വരെ യഥാക്രമം പരുതൂർ, തൃത്താല, ആനക്കര, കപ്പൂർ പഞ്ചായത്തുകളിലും 16ന് നാഗലശ്ശേരിയിലും 17ന് തിരുമിറ്റക്കോടും 18ന് ചാലിശ്ശേരിയിലും ക്യാമ്പുകൾ നടക്കും. 19ന് നടക്കുന്ന പട്ടിത്തറ പഞ്ചായത്തിലെ ക്യാമ്പോടെ ആദ്യഘട്ടം അവസാനിക്കും. തുടർന്ന് താലൂക്ക് ആസ്ഥാനത്ത് ഒരുദിവസം രണ്ട് പഞ്ചായത്തുകളെന്ന തോതിൽ ക്യാമ്പുണ്ടായിരിക്കും. കൂടാതെ 16ന് ശേഷം ഓൺലൈൻ വഴി അപേക്ഷകൾ നേരിട്ട് സമർപ്പിക്കാനുള്ള സൗകര്യവു൦ ഒരുക്കുന്നുണ്ട്. അഞ്ചുവർഷം തുടർച്ചയായി ഈ പ്രവർത്തനം തുടരുമെന്നും അതിനാൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും താലൂക്ക് സപ്ലൈ ഓഫിസർ മോഹൻദാസ് പറഞ്ഞു. റേഷൻ കാർഡ് സംബന്ധമായ സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾ അമിത ചാർജ് ഈടാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. പരിമിത സമയമാണെന്ന് തെറ്റിദ്ധരിച്ച് ഗുണഭോക്താക്കൾ വഞ്ചനക്കിരയാവേണ്ടതില്ല. സേവനം തുടർപ്രക്രിയയായി കൊണ്ടുപോവുന്നതും ഓൺലൈൻ സൗകര്യമേർപ്പെടുത്തുന്നതും ഉപയോഗപ്പെടുത്തണമെന്ന് സിവിൽ സപ്ലൈസ് അധികൃതർ അറിയിക്കുന്നു. ഇഷ്ടമുള്ള ഷാപ്പിൽനിന്ന് റേഷൻ വാങ്ങാം പട്ടാമ്പി: റേഷൻ വിതരണം സുതാര്യവും തൃപ്തികരവുമാക്കാനുള്ള സിവിൽ സപ്ലൈസ് നീക്കത്തി​െൻറ ഭാഗമായി ഗുണഭോക്താക്കൾക്ക് ഇഷ്ടമുള്ള ഷാപ്പിൽനിന്ന് റേഷൻ വാങ്ങാമെന്നുള്ള തീരുമാന൦ ഉടൻ നടപ്പാക്കും. ഇത് സംബന്ധിച്ചുള്ള ഉത്തരവ് സിവിൽ സപ്ലൈസ് വകുപ്പിന് ലഭിച്ചുകഴിഞ്ഞു. കാർഡുകൾ ആധാറുമായി ബന്ധിപ്പിച്ചാണ് സേവനം നടപ്പാക്കുന്നത്. കൃത്യമായി റേഷൻ ഉൽപന്നങ്ങൾ നൽകാതിരിക്കുക, അളവിലും വിലയിലും കൃത്രിമം കാണിക്കുക, കാർഡുടമ വാങ്ങാത്ത റേഷൻ വെട്ടിപ്പ് തുടങ്ങിയ അനഭിലഷണീയ പ്രവണതകളാണ് പലയിടങ്ങളിലും ഇതുവരെ നിലനിന്നിരുന്നത്. എന്നാൽ, ഇ പോസ് മെഷീൻ സ്ഥാപിച്ചതോടെ അനുവദിക്കപ്പെട്ട ഉൽപന്നങ്ങൾ എന്തൊക്കെയെന്ന് കാർഡുടമകൾക്ക് അറിയാൻ സാധിക്കുമെന്നായി. വിരൽ പതിച്ച് ബില്ലോടെ റേഷൻ വാങ്ങുന്നതിനാൽ കൃത്രിമത്തിനും പഴുതില്ലാതായി. എന്നാൽ, ഇതിനിടയിലും കൃത്രിമം കാണിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ താലൂക്കുകളിൽ ചുരുക്കം റേഷൻ വ്യാപാരികൾ ഇത്തരം ക്രമക്കേടുകളിൽ നടപടി നേരിട്ടുകൊണ്ടിരിക്കുകയാണ്. 45,000 രൂപ വീതം ചെലവിട്ടാണ് 14447 റേഷൻ കടകളിൽ യന്ത്ര സംവിധാനം ഏർപ്പെടുത്തിരിക്കുന്നത്. ലഡ്ജറും ബില്ലുകളുമൊക്കെ വ്യാപാരികളാണുണ്ടാക്കിയിരുന്നത്. എന്നാൽ, ഇ പോസ് വന്നതോടെ ഈ ചെലവ് ഒഴിവാക്കപ്പെട്ടു. എന്നിട്ടും റേഷൻ വിതരണത്തിൽ ക്രമക്കേട് കാണിച്ചാൽ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടിക്ക് വിധേയമാക്കാനാണ് സിവിൽ സപ്ലൈസ് അധികാരികളുടെ നീക്കം. കാർഡുടമകളുടെ സംതൃപ്തിക്കാണ് ഏതു കടയിൽ നിന്നും റേഷൻ വാങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തുന്നത്. എവിടെയും കാത്തുനിൽക്കാതെ സൗകര്യമുള്ള കടകളിൽനിന്ന് മെച്ചപ്പെട്ട ഉൽപന്നങ്ങൾ വാങ്ങാൻ ഇതുവഴി കാർഡുടമകൾക്ക് കഴിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.