മലപ്പുറം: വയോജനങ്ങൾക്കായി പഞ്ചായത്തുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന പകൽ പരിപാലന കേന്ദ്രങ്ങൾ (ഡേ കെയർ) ഇനി കൂടുതൽ വയോജന സൗഹൃദമാകും. 'സായംപ്രഭ ഹോം' എന്നാക്കി പുനർനാമകരണം ചെയ്ത ഇവയിൽ കൂടുതൽ സൗകര്യങ്ങളും വരും. കെയർ ഗിവർമാരുടെ സേവനം, യോഗ മെഡിറ്റേഷൻ, കൗൺസലിങ്, വൈദ്യപരിശോധന, വിനോദോപാധികൾ എന്നിവയാണ് പ്രധാനം. വീടുകളിൽ അനുഭവിക്കുന്ന ഒറ്റപ്പെടലുകളിൽനിന്ന് മാറ്റി മനസ്സിനെയും ശരീരത്തെയും ഉൗർജസ്വലമാക്കുന്നതാണ് പദ്ധതി. സംസ്ഥാനത്തെ 70 പകൽപരിപാലന കേന്ദ്രങ്ങളെ സായംപ്രഭ ഹോമാക്കി സാമൂഹിക നീതി വകുപ്പ് നടപടികൾ ആരംഭിച്ചു. കേന്ദ്രങ്ങളുടെ നവീകരണത്തിനും സൗകര്യങ്ങൾ ഒരുക്കുന്നതിനും ഒരു പകൽവീടിന് 2,80,000 രൂപ ക്രമത്തിൽ 1,96,00,000 രൂപ ചെലവഴിക്കാൻ സർക്കാർ ഭരണാനുമതി നൽകി. ഒന്നാംഘട്ടത്തിൽ 51 പകൽവീടുകൾ സായംപ്രഭയാകും. ഇവക്കായി 1,42,80,000 രൂപ വിനിയോഗിക്കും. തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഒഴികെയാണ് സായംപ്രഭ ഹോമുകൾ ഒരുക്കുന്നത്. കാസർകോട് -എട്ട്, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ -ആറ്, പാലക്കാട് -അഞ്ച്, തൃശൂർ -നാല്, ഇടുക്കി, എറണാകുളം -മൂന്ന്, കോട്ടയം, ആലപ്പുഴ -രണ്ട് എന്നിങ്ങനെയാണ് തെരഞ്ഞെടുത്തവ. 60 വയസ്സുകഴിഞ്ഞ കുറഞ്ഞത് 20 പേർക്കെങ്കിലും സായംപ്രഭ ഹോമിലൂടെ സേവനം നൽകും. വയോജനങ്ങൾക്ക് മാനസിക ശാരീരിക ഉല്ലാസത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ ഇവിടെ ഒരുക്കും. ആഴ്ചയിൽ നിയമ വിദഗ്ധർ, പൊലീസ്, മെഡിക്കൽ ഒാഫിസർമാർ, സൈക്കോസോഷ്യൽ കൗൺസലർമാർ എന്നിവർ ക്ലാസെടുക്കും. ആഴ്ചയിൽ ഒരു ദിവസം യോഗ ക്ലാസ്, കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധന, രണ്ട് നേരം പോഷകാഹാരം എന്നിവയും നൽകും. ജില്ലതലത്തിൽ ജില്ല സാമൂഹിക നീതി ഒാഫിസർമാർക്കും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകളിൽ െഎ.സി.ഡി.എസ് സൂപ്പർവൈസർമാർക്കുമാണ് നടത്തിപ്പ് ചുമതല. പരിമിത സൗകര്യങ്ങളുള്ള പകൽ പരിപാലന കേന്ദ്രങ്ങൾ സായംപ്രഭ ഹോമാകുന്നതോടെ സമൂലമാറ്റം വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.