സൗദിയിൽ വീണ്ടും കൊറോണ മരണം; അഞ്ച് പക്ഷിപ്പനി കേസുകൾ കൂടി ജിദ്ദ: കൊറോണ വൈറസ് ബാധയിൽ വീണ്ടും മരണം. റിയാദിലാണ് 57 വയസുകാരനായ സ്വദേശി മരിച്ചത്. 80 വയസുള്ള ഒരാൾക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇയാളുടെ നില ഗുരുതരമല്ല. അറേബ്യൻ ഉപഭൂഖണ്ഡത്തിൽ 2014 ൽ പടർന്നുപിടിച്ച കൊറോണ വൈറസ് ബാധ കഴിഞ്ഞ രണ്ടുവർഷങ്ങളിൽ നിയന്ത്രണവിധേയമായിരുന്നു. 2017 ൽ കാര്യമായ തോതിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നുമില്ല. ഇൗ വർഷത്തെ ആദ്യ ഇരയാണ് റിയാദിൽ മരിച്ചത്. അതിന് പിന്നാലെ പക്ഷിപ്പനി ബാധിച്ച് അഞ്ചുപേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. റിയാദ്, അൽഅഹ്സ, ദവാദ്മി എന്നിവിടങ്ങളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. അൽഖർജ്, ഹുറൈംല, ദുർമ, ബുറൈദ, ബുഖൈരിയ എന്നിവിടങ്ങളിൽ പരിശോധന നടത്തിയ വിവിധ മന്ത്രാലയങ്ങളുടെ സംയുക്തസംഘം രോഗബാധ കണ്ടെത്തിയ കോഴികളെ കൂട്ടത്തോടെ കൊന്നു. രണ്ടാഴ്ച മുമ്പ് രോഗബാധ റിപ്പോർട്ട് ചെയ്തശേഷം ഇതുവരെ 2,449 സാമ്പിളുകളാണ് റിയാദിലെ വെറ്ററിനറി ഡയഗ്നോസിസ് ലാബിൽ പരിശോധനക്കെത്തിയത്. കോഴികളെ മേഖല വിട്ട് കൊണ്ടുപോകുന്നത് കഴിഞ്ഞയാഴ്ച ആരോഗ്യ മന്ത്രാലയം തടഞ്ഞിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കോഴികളെ കടത്താൻ മുൻകൂർ അനുമതി വാങ്ങണമെന്നത് നിർബന്ധമാക്കുകയും ചെയ്തു. ഉത്തരവ് അനുസരിക്കാതെ കോഴികളെ കടത്തിയവർക്കെതിരെ കർക്കശ നടപടി സ്വീകരിച്ചിട്ടുണ്ട്. ജിദ്ദയിൽ നിന്ന് മദീനയിലേക്ക് കടത്തിയ 640 കോഴികളെയും റിയാദിൽ നിന്ന് മക്കയിലേക്ക് കൊണ്ടുപോയ ഒരുലോഡ് കോഴികളെയും പിടിച്ചെടുത്തു. ഉത്തരവാദികൾക്ക് പത്തുലക്ഷം റിയാൽ പിഴയും അഞ്ചുവർഷം തടവുമാണ് പരമാവധി ശിക്ഷ. ഇവരുടെ ലൈസൻസുകൾ റദ്ദാക്കുകയും ചെയ്യും. രാജ്യമെങ്ങുമായി ഇതിനകം അഞ്ചു ലക്ഷത്തിലേറെ കോഴികളെ കൊന്നുകഴിഞ്ഞതായി അധികൃതർ പറഞ്ഞു. ദമ്മാം പക്ഷിച്ചന്ത പൂട്ടി റിയാദ്: പക്ഷിപ്പനി വ്യാപകമായി പടർന്നുപിടിച്ച പശ്ചാത്തലത്തിൽ ദമ്മാമിലെ പ്രശസ്തമായ പറവച്ചന്ത അധികൃതർ പൂട്ടി. വെള്ളിയാഴ്ച രാവിലെയാണ് കിഴക്കൻ പ്രവിശ്യ സെക്രട്ടറിയേറ്റ് ചന്ത പൂട്ടിയത്. പക്ഷികളെ ഇവിടെ കൊണ്ടുവരുന്നതും നിരോധിച്ചു. ചന്തമേഖല അടിയന്തിരമായി വൃത്തിയാക്കാനും ഉത്തരവിട്ടിട്ടുണ്ട്. മധ്യദമ്മാമിലെ കിങ് സൗദ് സ്ട്രീറ്റിലാണ് പരമ്പരാഗത പക്ഷിച്ചന്ത എല്ലാ െവള്ളിയാഴ്ചയും പ്രവർത്തിക്കുന്നത്. 324 തെരുവുകച്ചവടക്കാരാണ് ഇവിടെ പക്ഷികളെ വിൽക്കാനെത്തുന്നത്. പക്ഷികൾ, ഒാമനമൃഗങ്ങൾ, കാലിത്തീറ്റ, കൂടുകൾ, മറ്റ് മൃഗപരിപാലന സാമഗ്രികൾ എന്നിവ ഇവിടെ വിൽക്കുന്നു. ചന്തയിലെ മുഴുവൻ ജീവനക്കാരോടും ഇടപാടുകാരോടും വ്യാപാരികളോടും സ്ഥലം ഒഴിഞ്ഞുപോകാൻ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.