അഗളി: അട്ടപ്പാടിയിലെ സർക്കാർ സ്‌കൂളുകളിൽ ആദിവാസി വിഭാഗക്കാരായ കുട്ടികളെ വേർതിരിച്ചിരുത്തി പഠിപ്പിച്ചത് വിവാദമായി. അഗളി ഗവ. എച്ച്.എസ്.എസിൽ വിജിലൻസ് പരിശോധനയിലാണ് ഇത്തരത്തിൽ വിവേചനമുള്ളതായി കണ്ടെത്തിയത്. എന്നാൽ, പഠനത്തിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിെൻറ ഭാഗമായി ആദിവാസി വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകുകയായിരുന്നു ലക്ഷ്യമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. അഞ്ചാം ക്ലാസിനും എട്ടിനുമിടയിലുള്ള ക്ലാസുകളിലാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരെ പ്രത്യേക ക്ലാസ് മുറികളിൽ ആക്കിയത്. പട്ടികവിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികളുള്ള ക്ലാസുകളിൽ താൽക്കാലിക അധ്യാപകരാണ് പഠിപ്പിക്കുന്നതെന്നും സ്ഥിരാധ്യാപകർ മറ്റ് വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികളുള്ള ക്ലാസുകളാണ് തെരഞ്ഞെടുക്കുന്നത് എന്നും പറയുന്നു. ആദിവാസി വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷയാണ് നടത്തുന്നത്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികളിൽ നിന്ന് പി.ടി.എ. ഫണ്ട് വാങ്ങരുതെന്ന നിബന്ധന പാലിക്കപ്പെടുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. യു.പി വിഭാഗത്തിൽ എല്ലാ ക്ലാസുകളും കൈകാര്യം ചെയ്യണമെന്ന നിബന്ധനയും പാലിക്കപ്പെടുന്നില്ല. വിദ്യാർഥികളെ അധ്യാപകർ രണ്ടു തട്ടിലാണ് കാണുന്നതെന്ന് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ചില അധ്യാപകരും വിജിലൻസ് ഉദ്യോഗസ്ഥനോട് പറഞ്ഞു. എന്നാൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികളോട് വിവേചനം കാട്ടിയിട്ടില്ലെന്ന് പ്രധാനധ്യാപിക ഫ്രീഡ മേരി പറഞ്ഞു. വിജിലൻസ് നിർദേശത്തെ തുടർന്ന് ഡിവിഷനുകൾ ഉടൻ പുനഃക്രമീകരിക്കുമെന്നും ഇവർ പറഞ്ഞു. ഗൗരവപരമായ കുറ്റമാണ് അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് വിജിലൻസ് സി.ഐ വി. കൃഷ്ണൻകുട്ടി പറഞ്ഞു. വകുപ്പ് തല നടപടിക്ക് ശിപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.