സാഹിത്യചരിത്രം ന്യൂനപക്ഷങ്ങളെയും വാമൊഴി പാരമ്പര്യത്തെയും പുറത്തുനിർത്തി -ഇ.വി. രാമകൃഷ്ണൻ തിരൂർ: മലയാളത്തിലെ വ്യവസ്ഥാപിത സാഹിത്യചരിത്രകാരന്മാർ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാംസ്കാരിക സംഭാവനകളെയും വാമൊഴി പാരമ്പര്യത്തെയും പുറത്തുനിർത്തിയതായി ഗുജറാത്ത് കേന്ദ്രീയ സർവകലാശാല എമിററ്റസ് പ്രഫസറും ഗ്രന്ഥകാരനുമായ പ്രഫ. ഇ.വി. രാമകൃഷ്ണൻ. മലയാള സർവകലാശാല സ്ഥാപക ദിനത്തോടനുബന്ധിച്ച് 'സാഹിത്യചരിത്ര വിജ്ഞാനീയത്തിെൻറ കാണാപ്പുറങ്ങൾ' വിഷയത്തിൽ എഴുത്തച്ഛൻ സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്കാരത്തിെൻറ ബഹുസ്വരതയെ ഒട്ടും പരിഗണിക്കാതെ ന്യൂനപക്ഷ, ദലിത്, ബുദ്ധ, ജൈന, ആദിവാസി, സാംസ്കാരിക പാരമ്പര്യങ്ങളെ സാഹിത്യ ചരിത്രകാരന്മാർ പാർശ്വവത്കരിക്കുകയായിരുന്നു. നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്ന അറബി മലയാളം പോലുള്ള ഭാഷാവിഭാഗങ്ങളെ കണ്ടതായി നടിച്ചില്ല. പേർഷ്യൻ, അറബി സാഹിത്യങ്ങളുടെ സ്വാധീനത്തിൽ പുഷ്കലമായ ഈ മേഖല ഭാഷക്ക് നൽകിയ ചാരുത സാഹിത്യ ചരിത്രകാരന്മാർ തിരിച്ചറിഞ്ഞില്ല. സാഹിത്യത്തിലെ പാരമ്പര്യവാദികളുടെ ഇടപെടൽ ക്ലാസിക് പാരമ്പര്യത്തെ മഹത്വവത്കരിക്കുകയും ക്ലാസിക് കാലം സുവർണകാലമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ദേശീയവാദികളും ഇതിനെ അനുകൂലിച്ചതോടെ പുതിയൊരു വാർപ്പ് മാതൃകയുണ്ടായെന്നും ഇ.വി. രാമകൃഷ്ണൻ പറഞ്ഞു. സ്ഥാപക ദിനാഘോഷം വൈസ് ചാൻസലർ ഡോ. ഉഷ ടൈറ്റസ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. കെ.എം. ഭരതൻ അധ്യക്ഷത വഹിച്ചു. പരീക്ഷ കൺേട്രാളർ ഡോ. എം. ശ്രീനാഥൻ, വിദ്യാർഥി ക്ഷേമ ഡീൻ ഡോ. ടി. അനിതകുമാരി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന 'എഴുത്തച്ഛനും മലയാള നവോത്ഥാനവും' സിമ്പോസിയം വിദ്യാർഥി യൂനിയൻ ചെയർമാൻ പി.കെ. സുജിത്ത് ഉദ്ഘാടനം ചെയ്തു. ഡോ. എം. ശ്രീനാഥൻ അധ്യക്ഷത വഹിച്ചു. ഡോ. ദേശമംഗലം രാമകൃഷ്ണൻ, ഡോ. മുഹമ്മദ് റാഫി, എ.കെ. വിനീഷ്, ആദില കബീർ, സി.എ. അർച്ചന എന്നിവർ സംസാരിച്ചു. അനഘ സ്വാഗതവും ബിബീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.