കലക്ടര്‍ അമ്പുമല കോളനി സന്ദർശിച്ചു വീടുകളുടെ പുനര്‍നിര്‍മാണം മാര്‍ച്ചിൽ പൂര്‍ത്തിയാക്കും

നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ പന്തീരായിരം ഉള്‍വനത്തിലെ അമ്പുമല ആദിവാസി കോളനിയിൽ ജില്ല കലക്ടർ അമീത് മീണ സന്ദർശനം നടത്തി. ഇല്ലായ്മയുടെ കാഴ്ച തന്നെയാണ് കലക്ടർക്കും കോളനിയിൽ കാണാനായത്. ഹൈകോടതി അഭിഭാഷക ആർ. സുധ 2010ൽ സമർപ്പിച്ച പൊതുതാൽപര‍്യ ഹരജിയെ തുടർന്ന് അന്നത്തെ ജില്ല കലക്ടറും ജില്ല ജഡ്ജിയും ഉൾെപ്പടെ കോളനി സന്ദർശിച്ചാണ് ഇവിടെയുള്ള 21 കുടിലുകൾക്ക് പകരം വീടുകൾ നിർമിക്കാൻ തീരുമാനിച്ചത്. ഏഴു വർഷം മുമ്പ് തുടങ്ങിയ വീടുകളുടെ നിർമാണം ഇപ്പോഴും പൂർത്തിയായിട്ടില്ല. ഈ വീടുകളുടെ പുനര്‍നിർമാണം മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് ബുധനാഴ്ച കോളനി സന്ദർശിച്ച ജില്ല കലക്ടര്‍ പറഞ്ഞു. കോളനി കമ്യൂണിറ്റി സ​െൻററില്‍ നടന്ന വീടുകളുടെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പട്ടികവർഗ പ്ലാൻഫണ്ടിലും സർക്കാരി‍​െൻറ ഭവന പദ്ധതിയായ ലൈഫ് പദ്ധതിയിലും ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് അനുവദിച്ച 34.5 ലക്ഷം ചെലവഴിച്ചാണ് വീടുകളുടെ പുനരുദ്ധാരണം. പാലക്കയത്ത് നിന്നും കോളനിയിലേക്കുള്ള റോഡി‍​െൻറ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും കലക്ടർ പറഞ്ഞു. ഇതിനുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിനോടും വനം വകുപ്പിനോടും തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടു. കോളനി നിവാസികളില്‍ ആധാര്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവ ഇല്ലാത്തവര്‍ക്കായി കോളനിയില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. ജനന സര്‍ട്ടിഫിക്കറ്റിനുള്ള നടപടികളും സ്വീകരിക്കും. വനാവകാശ നിയമവുമായി ബന്ധപ്പെട്ട് ആദിവാസികള്‍ക്ക് ബോധവത്കരണം നല്‍കാനായി ക്യാമ്പില്‍ പ്രത്യേക ക്ലാസ് സംഘടിപ്പിക്കും. കോളനിയില്‍ വിധവ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നിവ അർഹതപ്പെട്ട മുഴുവൻ പേർക്കും ലഭ്യമാക്കും. കൃഷി വകുപ്പി‍​െൻറ സഹായത്തോടെ കോളനിക്കനുയോജ്യമായ കൃഷി നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കോളനിയിലേക്ക് കുറുവന്‍ പുഴക്ക് കുറുകയുള്ള ഇരുമ്പ് പാലം നന്നാക്കും. അമ്പുമലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ബദല്‍ സ്‌കൂള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ ധാന്യങ്ങളുടെ അളവ് വർധിപ്പിക്കാനും അത് കോളനിയില്‍ എത്തിച്ച് നല്‍കാനും കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോണിക്കടവന്‍ ഷൗക്കത്ത്, പഞ്ചായത്ത് അംഗങ്ങളായ കൃഷ്ണന്‍കുട്ടി പാലക്കയം, പൂക്കോടന്‍ നൗഷാദ്, നിലമ്പൂര്‍ തഹസില്‍ദാര്‍ പി.ടി. ജയചന്ദ്രന്‍, നിലമ്പൂര്‍ എസ്.ഐ ബിനുതോമസ്, എടവണ്ണ റേഞ്ച് ഓഫിസര്‍ അബ്ദുല്‍ അസീസ്, ഐ.ടി.ഡി.പി ഓഫിസര്‍ എം. സബീര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ പി. സുനില്‍, കോളനി മൂപ്പന്‍ ചെമ്പന്‍, പി. കല്ല്യാണി എന്നിവര്‍ സംസാരിച്ചു. പടം: 4- അമ്പുമല കോളനിക്കാരോടൊപ്പം ജില്ല കലക്ടര്‍ അമിത് മീണയും ജനപ്രതിനിധികളും ഉദ‍്യോഗസ്ഥരും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.