കീഴാറ്റൂർ: ഇടവേളക്ക് ശേഷം നെന്മിനി യങ് ഇന്ത്യ എസ്റ്റേറ്റിൽ നടക്കുന്ന കളനാശിനി പ്രയോഗത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ഉപരോധ സമരം തുടങ്ങി. ബുധനാഴ്ച രാവിലെയാണ് നാട്ടുകാർ നിലവിലെ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്റ്റേറ്റ് കവാടത്തിന് മുന്നിൽ സമരം തുടങ്ങിയത്. കഴിഞ്ഞദിവസം എസ്റ്റേറ്റില്‍ വീണ്ടും കളനാശിനി പ്രയോഗം നടത്തിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ചൊവ്വാഴ്ചയാണ് എസ്റ്റേറ്റ് ഓഫിസ് പരിസരത്ത് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കളനാശിനി പ്രയോഗം തുടങ്ങിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ പ്രവൃത്തി തടയുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. തുടർന്ന്, പൊലീസ് എത്തി പണി താൽക്കാലികമായി നിർത്തിവെപ്പിച്ചു. പിന്നീട്, മേലാറ്റൂർ എസ്.ഐയുടെ നേതൃത്വത്തിൽ എസ്റ്റേറ്റ് മാനേജ്മെൻറുമായി ചർച്ച നടത്തി. കോടതിയുടെ അനുമതി പ്രകാരമാണ് കളനാശിനി പ്രയോഗം നടത്തുന്നതെന്ന് മാനേജ്മെൻറ് അറിയിച്ചു. ഉച്ചയോടെ സ്ഥലത്തെത്തിയ അഡ്വ. എം. ഉമ്മർ എം.എൽ.എ സമരസമിതി അംഗങ്ങളിൽനിന്ന് വിവരങ്ങൾ ആരാഞ്ഞു. തുടർന്ന് വിവരം കലക്ടറെ അറിയിക്കുകയും കലക്ടർ സമരസമിതിയെ വൈകീട്ടോടെ ചർച്ചക്ക് വിളിപ്പിക്കുകയും ചെയ്തു. എം.എൽ.എ, ജനപ്രതിനിധികൾ, സമരസമിതി അംഗങ്ങൾ എന്നിവരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. വരുംദിവസം എസ്റ്റേറ്റ് മാനേജ്മെൻറുമായി ചർച്ച നടത്തുമെന്ന് കലക്ടർ അറിയിച്ചു. സമരവുമായി മുന്നോട്ട് പോകുമെന്നും എന്ത് വില കൊടുത്തും കളനാശിനി പ്രയോഗം തടയുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. ഉപരോധ സമരം കീഴാറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് പ്രസീത മണിയാണി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ടി.പി. സുഭദ്ര അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ എൻ. മുഹമ്മദ്, ചോലക്കൽ ബഷീർ, പി. ജിതീഷ്, കെ. നിസാർ, പി. മുഹമ്മദ് റാഫി, എം. സുരേന്ദ്രൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ തെക്കോടൻ അസീസ്, വി. ജ്യോതിഷ്, വി. ഹംസ, സി. ബാലകൃഷ്ണൻ, ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു. പടംg/wed/nenmini estate samaram കീഴാറ്റൂർ നെന്മിനി യങ് ഇന്ത്യ എസ്റ്റേറ്റിൽ നടക്കുന്ന കളനാശിനി പ്രയോഗത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ നടക്കുന്ന ഉപരോധ സമര പ്രദേശത്ത് അഡ്വ. എം. ഉമ്മർ എം.എൽ.എ എത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.