മലപ്പുറം: അഴിമതിക്കെതിരായ വിജിലന്‍സ് വകുപ്പിന്‍െറ ‘വിസില്‍ നൗ’ മൊബൈല്‍ ആപ്ളിക്കേഷന്‍ വഴി ജില്ലയില്‍നിന്ന് ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 28 പരാതികള്‍. പാലക്കാട് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്തത് ജില്ലയിലാണ്. വണ്ടൂര്‍ മേഖലയില്‍നിന്നാണ് വിവിധ പദ്ധതികളിലെ അഴിമതി സംബന്ധിച്ച് കൂടുതല്‍ പരാതികള്‍ വന്നത്. അഴിമതി സംബന്ധിച്ച് മൊബൈല്‍ വഴി പരാതിപ്പെടാന്‍ സൗകര്യമൊരുക്കുന്ന സംവിധാനമാണിത്. പ്ളേ സ്റ്റോറില്‍നിന്ന് ‘എറൈസിങ് കേരള’, അല്ളെങ്കില്‍ ‘വിസില്‍ നൗ’ എന്ന ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താണിത് ഉപയോഗിക്കേണ്ടത്. നേരില്‍ ബോധ്യപ്പെട്ട അഴിമതിയെ കുറിച്ചുള്ള തെളിവുകള്‍, പത്ര വാര്‍ത്തകള്‍, പരാതികള്‍ എന്നിവ അപ്ലോഡ് ചെയ്യാം. ചിത്രവും വിഡിയോയും ചേര്‍ക്കാം. അയക്കുന്ന ആളുകളെ കുറിച്ച വിവരം രഹസ്യമായിരിക്കും. ഇത്തരം പരാതികളില്‍ വിജിലന്‍സ് തുടര്‍ നടപടിക്കായി സര്‍ക്കാര്‍ വകുപ്പുകളിലെ ജില്ല തലവന്മാര്‍ക്ക് കൈമാറും. പ്രസ്തുത പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് തലവന്മാര്‍ അതേ പോസ്റ്റിന് താഴെ വിശദീകരിക്കണം. വിശദീകരണം തൃപ്തികരമല്ളെങ്കില്‍ വിജിലന്‍സ് തുടര്‍ അന്വേഷണം നടത്തി നടപടിയെടുക്കും. പോസ്റ്റുകള്‍ ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും കമന്‍റ് രേഖപ്പെടുത്താനും സംവിധാനമുണ്ട്. വിജിലന്‍സ് റിസര്‍ച് ആന്‍ഡ് ട്രെയിനിങ് വിങ്ങിന്‍െറ ആഭിമുഖ്യത്തില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതുസംബന്ധിച്ച് ക്ളാസ് നല്‍കുന്നുണ്ട്. വായനശാലകളും മറ്റും വഴി കൂടുതല്‍ ജനങ്ങളിലേക്ക് പദ്ധതി എത്തിക്കാനും ശ്രമമുണ്ട്. ചൊവ്വാഴ്ച മലപ്പുറം നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.