മലപ്പുറം: ജില്ലയെ സംസ്ഥാനത്തിന്‍െറ ഫുട്ബാള്‍ ഹബ്ബാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കേരളത്തെ പ്രതിനിധീകരിച്ച് സുബ്രതോ കപ്പ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന അണ്ടര്‍ 14 എം.എസ്.പി സ്കൂള്‍ ടീമിനുള്ള യാത്രയയപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗകര്യമുള്ള അക്കാദമികള്‍, നിലവാരമുള്ള മൈതാനങ്ങള്‍, കഴിവുറ്റ പരിശീലകര്‍ തുടങ്ങിയ കാര്യങ്ങള്‍ ജില്ലയില്‍ സാധ്യമാക്കുന്നത് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സ്പോര്‍ട്സ് ഹോസ്റ്റലുകളുടെ നവീകരണം കൂടി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ മേല്‍നോട്ടത്തില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കായിക മേഖലയില്‍ ഓരോ പ്രദേശത്തെയും പ്രത്യേകതകള്‍ പരിഗണിച്ചുള്ള വികസനമാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പി. ഷംസുദ്ദീന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.പി. ശശികുമാര്‍, ടീമിന്‍െറ സ്പോണ്‍സറായ ഒഡീസിയ ഗ്രൂപ് ചെയര്‍മാന്‍ പി. ശശിധരന്‍, ടീം കോച്ച് ബിനോയ് സി. ജെയിംസ്, എം.എസ്.പി ഡെപ്യൂട്ടി കമാന്‍ഡന്‍റ് കുരികേശ് മാത്യൂ, റിട്ട. പ്രിന്‍സിപ്പല്‍ ആനന്ദന്‍പിള്ള, പ്രിന്‍സിപ്പല്‍ രേഖ മേലയില്‍, ഹെഡ്മാസ്റ്റര്‍ ജി.ബി. മുരളീധരന്‍, സ്റ്റാഫ് സെക്രട്ടറി എസ്. സീത എന്നിവര്‍ സംസാരിച്ചു. മുന്‍വര്‍ഷങ്ങളില്‍ സുബ്രതോ കപ്പില്‍ കേരളത്തെ പ്രതിനിധികരിച്ച് പങ്കെടുത്ത എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീമംഗങ്ങളും വിരമിച്ച അധ്യാപകരും സംബന്ധിച്ചു. ഒഫീഷ്യല്‍സ് ഉള്‍പ്പെടെ 20 അംഗ സംഘം 11നാണ് ഡല്‍ഹിയിലേക്ക് യാത്രയാകുന്നത്. 15ന് ഝാര്‍ഖണ്ഡിനെതിരെയാണ് എം.എസ്.പിയുടെ ആദ്യ കളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.