വെറും കൃഷിയല്ല, ഇവര്‍ക്കിത് ‘പാഷന്‍’ ആണ്

വള്ളിക്കുന്ന്: വേലി പടര്‍പ്പുകളിലും മരങ്ങളിലും പടര്‍ന്ന് പന്തലിച്ച് ആരുമാരും ശ്രദ്ധിക്കപ്പെടാതെ വളരുന്ന പാഷന്‍ ഫ്രൂട്ടിനെ ശാസ്ത്രീയമായി പരിചരിച്ച് സുഹൃത്തുക്കളുടെ ഹരിത വിപ്ളവം. വള്ളിക്കുന്ന് ഒലിപ്രം തിരുത്തിയിലെ 25 സെന്‍റ് സ്ഥലത്താണ് പര്‍പ്പിള്‍ ഇനത്തില്‍പെട്ട പാഷന്‍ ഫ്രൂട്ട് വിളയിച്ചെടുത്തത്. ഡെപ്യൂട്ടി ലേബര്‍ കമീഷണറായി വിരമിച്ച വലിയ കോഴിക്കാട്ടില്‍ അയപ്പന്‍, അപ്പോളോ ടയേഴ്സില്‍നിന്ന് വിരമിച്ച തറയില്‍ കാട്ടില്‍ വാസു എന്നിവരാണ് പാഷന്‍ ഫ്രൂട്ട് കൃഷി ഒരുക്കിയത്. അടുത്തടുത്തായി നൂറുകണക്കിന് പാഷന്‍ ഫ്രൂട്ടുകളാണ് വിളവെടുപ്പിന് പാകമായി നില്‍ക്കുന്നത്. ജോലിയില്‍നിന്ന് വിരമിച്ച ശേഷം എന്തു ചെയ്യണമെന്നറിയാതെ ആലോചനക്കൊടുവിലാണ് രണ്ടുപേരും പാഷന്‍ ഫ്രൂട്ട് കൃഷിയിലേക്ക് തിരിയുന്നത്. പാഷന്‍ ഫ്രൂട്ട് ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങള്‍ക്കും പ്രതിവിധിയാണെന്നും പോഷകങ്ങളുടെ കലവറയാണെന്നും രണ്ടുപേരും പറയുന്നു. നാട്ടിലെ മണ്ണും കാലാവസ്ഥയും കൃഷിക്ക് യോജിച്ചതാണ്. വലിയ കൃഷിയിടം ഇല്ളെങ്കില്‍ പോലും മുറ്റത്തോ അടുക്കളത്തോട്ടത്തിലോ വളര്‍ത്തിയെടുക്കാവുന്നതാണ്. വിളവ് ലഭിച്ച് തുടങ്ങിയാല്‍ രണ്ട് സീസണില്‍ തുടര്‍ച്ചയായി അഞ്ചു മുതല്‍ ആറു വര്‍ഷംവരെ കായ്ഫലം ലഭിക്കുമെന്നതാണ് ഇതിന്‍െറ പ്രത്യേകത. ഒലിപ്രം തിരുത്തിയിലെ വാസുവിന്‍െറ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തന്നെയാണ് കൃഷി. അയ്യപ്പന്‍ 1974 തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കൃഷിയില്‍ ഡിപ്ളോമ എടുത്തിട്ടുണ്ട്. 1974 മുതല്‍ രണ്ടുവര്‍ഷം കൃഷി വകുപ്പില്‍ അഗ്രികള്‍ചറല്‍ ഡെമോണ്‍സ്ട്രേറ്ററായും പിന്നീട് നാലു വര്‍ഷം കേന്ദ്ര കൃഷിവകുപ്പില്‍ എറണാകുളത്തെ സസ്യ സംരക്ഷണം വിഭാഗങ്ങളില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റായും ജോലി ചെയ്തു. 1990ലാണ് തൊഴില്‍ വകുപ്പില്‍ അസി. ലേബര്‍ കമീഷണറായി ജോലിയില്‍ പ്രവേശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.