മലപ്പുറം: വീടിന് സമീപത്തെ റോഡിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പഞ്ചായത്ത് അംഗമടക്കമുള്ളവര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി സ്ത്രീയുടെ പരാതി. കരിഞ്ചാപ്പടി പരവക്കല്‍ കടക്കാടന്‍ പാത്തുമ്മയാണ് (48) പരാതിക്കാരി. കീഴ്ത്താടിക്ക് പരിക്കേറ്റ പാത്തുമ്മ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുറുവ പഞ്ചായത്ത് ആറാം വാര്‍ഡ് അംഗം അസീസ്, സഹോദരന്‍ അബ്ദു എന്നിവര്‍ക്കെതിരെ കൊളത്തൂര്‍ പൊലീസില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. ഓട്ടിന്‍ ചീളുകൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ചെന്നാണ് പരാതി. തിങ്കളാഴ്ചയാണ് പാത്തുമ്മ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍, പരാതി വ്യാജമാണെന്ന് പഞ്ചായത്ത് അംഗം അസീസ് പറഞ്ഞു. ആറുമാസം മുമ്പ് പഞ്ചായത്ത് കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കിയ പത്തടിയോളം വീതിയുള്ള റോഡില്‍ തന്‍െറ സ്ഥലമുണ്ടെന്ന് ആരോപിച്ച് പാത്തുമ്മ ചപ്പുചവറുകള്‍ ഇട്ടിരുന്നു. ഇതിനെതിരെ രണ്ട് തവണ കൊളത്തൂര്‍ പൊലീസിലും പഞ്ചായത്തിലും പരാതി നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആരോപണത്തിന് പിന്നിലെന്നും അസീസ് പറഞ്ഞു. പൊലീസ് പറഞ്ഞതനുസരിച്ച് റോഡിലെ ചപ്പുചവറുകള്‍ കത്തിച്ചതിന് പാത്തുമ്മ കുടുംബാംഗങ്ങളെ ആക്രമിച്ചതായും പഞ്ചായത്തംഗം ചൂണ്ടിക്കാട്ടി. അതേസമയം, ആക്രമിച്ചെന്ന പാത്തുമ്മയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും ബുധനാഴ്ച ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്നും കൊളത്തൂര്‍ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.