മലപ്പുറം: നോട്ടു നിരോധനത്തിന്‍െറ ആറാം നാളും സാധാരണ ജനങ്ങളുടെ ദുരിതത്തിന് പരിഹാരമായില്ല. ബാങ്കുകളില്‍ ചില്ലറ തീര്‍ന്നതോടെ മുന്‍ദിനങ്ങളേക്കാള്‍ പ്രതിസന്ധി രൂക്ഷമായി തിങ്കളാഴ്ച. ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ തിരക്കിനൊട്ടും കുറവുണ്ടായില്ല. അവധി ദിനമായിട്ടും പോസ്റ്റ് ഓഫിസുകള്‍ നോട്ടുമാറ്റി നല്‍കാന്‍ മാത്രമായി തിങ്കളാഴ്ച തുറന്നു പ്രവര്‍ത്തിച്ചു. ഇടപാടുകള്‍ തുടങ്ങിയ ഉടനെ പല ബാങ്ക് ശാഖകളിലും പണം തീര്‍ന്നു. സ്വകാര്യ ബാങ്കുകളില്‍ 2000ന്‍െറ നോട്ട് പോലും ലഭ്യമല്ല. എസ്.ബി.ഐയുടെ കറന്‍സി ചെസ്റ്റില്‍നിന്ന് തന്നെയാണ് ഇവര്‍ക്കും പുതിയ കറന്‍സി നല്‍കുന്നത്. എന്നാല്‍, ആവശ്യത്തിന് കറന്‍സി ഇവര്‍ക്ക് ലഭ്യമാക്കിയിട്ടില്ല. എസ്.ബി.ടിയില്‍ മാത്രമാണ് നൂറിന്‍െറ നോട്ട് പേരിനെങ്കിലും അവശേഷിക്കുന്നത്. പഴകിയതു കാരണം പിന്‍വലിച്ച നോട്ടുകള്‍ കറന്‍സി ചെസ്റ്റില്‍നിന്ന് തിരിച്ചെടുത്ത് ഇടപാടുകാര്‍ക്ക് സൗകര്യമൊരുക്കാന്‍ ബാങ്കുകള്‍ ശ്രമിച്ചെങ്കിലും വലിയ പ്രയോജനം ചെയ്തില്ല. 100ന്‍െറ നോട്ട് തീര്‍ന്നതിനാല്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തിച്ച എ.ടി.എമ്മുകള്‍ പോലും തിങ്കളാഴ്ച തുറന്നില്ല. പണം നിക്ഷേപിക്കുന്നതും കാത്ത് മണിക്കൂറുകള്‍ എ.ടി.എമ്മുകള്‍ക്ക് മുമ്പില്‍ വരി നിന്നവര്‍ ഏറെ. രാത്രി വൈകിയും സ്ത്രീകള്‍ അടക്കമുള്ളവര്‍ എ.ടി.എമ്മിന് മുന്നില്‍ വരിനില്‍ക്കുന്നുണ്ടായിരുന്നു. അതിനിടെ, 500 രൂപയുടെ പുതിയ നോട്ടുകള്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ജില്ലയിലത്തെുമെന്ന് ഉറപ്പു ലഭിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. അഞ്ചൂറിന്‍െറ നോട്ട് എത്തുന്നതോടെ എ.ടി.എമ്മുകള്‍ സജീവമാകും. ഇതോടെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഒരു പരിധി വരെ അയവുവരുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. സി.ഐ.ടി.യു മാര്‍ച്ച് ഇന്ന് മലപ്പുറം: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതുമൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു നേതൃത്വത്തില്‍ ചൊവ്വാഴ്ച മലപ്പുറത്ത് ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. രാവിലെ പത്തിന് അഖിലേന്ത്യ സെക്രട്ടറി പി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് സി.ഐ.ടി.യു ജില്ല സെന്‍റര്‍ പരിസരത്തുനിന്ന് ആരംഭിക്കും. ലോട്ടറി ഓഫിസില്‍ പ്രതിഷേധവുമായി ഏജന്‍റുമാര്‍ മലപ്പുറം: ലോട്ടറി നറുക്കെടുക്കാനുള്ള നീക്കത്തിനെതിരെ ഏജന്‍റുമാര്‍ പ്രതിഷേധവുമായി ലോട്ടറി ഓഫിസില്‍. ഇന്നലെ നറുക്കെടുക്കേണ്ടിയിരുന്ന വിറ്റുപോകാത്ത വിന്‍വിന്‍ ലോട്ടറിയുടെ ലക്ഷക്കണക്കിന് രൂപയുടെ ടിക്കറ്റുകളുമായാണ് മലപ്പുറം ലോട്ടറി ഓഫിസിലേക്ക് എത്തിയത്. വിറ്റുപോകാത്ത ധാരാളം ടിക്കറ്റുകള്‍ കെട്ടിക്കിടക്കുമ്പോള്‍ നറുക്കെടുപ്പ് നടത്തുന്നത് ഏജന്‍റുമാര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന തിങ്കളാഴ്ചയിലെ നറുക്കെടുപ്പ് മാറ്റുകയായിരുന്നു. പഴയ നോട്ടുകള്‍ റദ്ദാക്കിയതും ചില്ലറയില്ലാത്തതും ജില്ലയിലെ ലോട്ടറി വിതരണത്തെ ബാധിച്ചിരുന്നു. ഓരോ ലോട്ടറി ഏജന്‍റുമാരുടേയും കൈയില്‍ ശരാശരി ഏഴ് ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ ബാക്കിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.