കുടനിവര്‍ത്താനൊരുങ്ങി സ്കൂള്‍ വിപണി

മലപ്പുറം: അന്തരീക്ഷത്തിലെ ചൂടും തെരഞ്ഞെടുപ്പ് ചൂടും പാരമ്യത്തില്‍ നില്‍ക്കെ, സ്കൂള്‍ വിപണിയില്‍ ‘പോളിങ് ശതമാനം’ മന്ദഗതിയില്‍. ഒന്നാം ക്ളാസുമുതല്‍ വിവിധ ക്ളാസുകളിലേക്കുള്ള വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വിവിധ രൂപത്തിലും നിറത്തിലും മോഡലിലുമുള്ള കുടകളും ബാഗുകളും കടകളില്‍ ആവശ്യക്കാരെ കാത്ത് നിറഞ്ഞുകഴിഞ്ഞു. സാധാരണയായി ഏപ്രില്‍ അവസാനമോ മേയ് ആദ്യവാരത്തോടെയോ ചൂടുപിടിക്കുന്ന സ്കൂള്‍ വിപണിക്ക് പക്ഷേ ഇത്തവണ തണുപ്പന്‍ പ്രതികരണമാണ് നേരിടുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. കുട, ബാഗ്, നോട്ട്ബുക്ക് തുടങ്ങി സര്‍വ സാധനങ്ങളുമായി സജ്ജമാണ് കടകളെങ്കിലും ഉയര്‍ന്നു നില്‍ക്കുന്ന ചൂട് കുട്ടികളെയും അമ്മമാരെയും പുറത്തിറങ്ങുന്നതില്‍ നിന്നും വിലക്കുന്നു. അച്ഛന്മാരാകട്ടെ തെരഞ്ഞെടുപ്പ് പ്രചാരണചൂടിലുമാണ്. ഇതൊക്കെയാണ് വിപണിയെ ബാധിച്ചതെന്നാണ് കച്ചവടക്കാരുടെ പക്ഷം. ഇതിന് പുറമെ കനത്ത ചൂടുകാരണം വെക്കേഷന്‍ ക്ളാസുകളോ ട്യൂഷന്‍ ക്ളാസുകളോ ഇല്ലാത്തതും കച്ചവടത്തിന് തിരിച്ചടിയായി. അടുത്ത 13 വരെ വെക്കേഷന്‍ ക്ളാസുകളൊന്നും ആരംഭിക്കരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതിന് പുറമെ സ്കൂളുകള്‍ മുഖേന പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതും വലിയ തിരിച്ചടിയുണ്ടാക്കിയതായി കച്ചവടക്കാര്‍ പറയുന്നു. മഴ മാറി നില്‍ക്കുന്നത് കുടവിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്. അതേസമയം, പരസ്യങ്ങളില്‍ കാണുന്ന ബാഗുകളും കുടകളോടുമാണ് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ താല്‍പര്യമെന്നും ഭൂരിഭാഗമാളുകളും വിലക്കുറവിന് പകരം ഗുണമേന്മക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്നും കച്ചവടക്കാര്‍ പറയുന്നു. എന്തായാലും ‘തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എല്ലാം ശരിയാകും’ എന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.