മലപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ മച്ചിങ്ങല്‍ ബൈപാസ് ജങ്ഷനിലെ സിഗ്നല്‍ തകരാര്‍ മൂലം അപകടങ്ങള്‍ പതിവായിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. ട്രാഫിക് റെഗുലറ്ററി അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം കെല്‍ട്രോണ്‍ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകളാണ് ആറുമാസത്തോളമായി പണിമുടക്കിയത്. കോഴിക്കോട്, പാലക്കാട്, മലപ്പുറം ടൗണ്‍ എന്നീ ഭാഗങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ വന്നുചേരുന്ന പ്രധാന ജങ്ഷനായിട്ടും മുന്നറിയിപ്പുകള്‍ അവഗണിക്കുകയാണ് അധികൃതര്‍. ആറുമാസം മുമ്പ് ജങ്ഷനിലെ അപകടങ്ങള്‍ കുറക്കുന്നതിന് മുന്നോടിയായി റോഡ് വീതി കൂട്ടുന്നതിനിടെയാണ് സിഗ്നല്‍ ലൈറ്റിലേക്കുള്ള വയറുകള്‍ മുറിഞ്ഞത്. ഇത് അറ്റകുറ്റപ്പണി നടത്തേണ്ട ചുമതല കെല്‍ട്രോണിനാണ്. ഇതുപ്രകാരം, പൊതുമരാമത്ത് വകുപ്പിന് എസ്റ്റിമേറ്റ് നല്‍കിയെങ്കിലും തുക കൈമാറാന്‍ വൈകിയതോടെ അറ്റകുറ്റപ്പണിയും നീളുകയായിരുന്നു. ദേശീയപാതയില്‍ വാറങ്കോട്ടെ അപകടവളവിന് സമീപത്തായാണ് ബൈപാസ് ജങ്ഷന്‍. സിഗ്നലില്ലാതായതോടെ വാഹനങ്ങള്‍ തോന്നിയപോലെ സഞ്ചരിക്കുന്നത് ഏറെ അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്. ആളപായങ്ങളുണ്ടാവുന്നതുവരെ നടപടിക്കായി അധികൃതര്‍ കാത്തുനില്‍ക്കുകയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.