ദേശീയപാത ഉപരോധിച്ച നാലുപേര്‍ അറസ്റ്റില്‍

വളാഞ്ചേരി: ദേശീയപാത വട്ടപ്പാറടിയില്‍ ബസ് തട്ടി ബൈക്ക് യാത്രികന്‍ മരിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട് നാല് പേരെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. വട്ടപ്പാറ സ്വദേശികളായ മുഹമ്മദ് ഷാഫി (26), അബൂതാഹിര്‍ (23), വെട്ടിച്ചിറ മുഹമ്മദ് നിസാം (33), കാവുംപുറം സ്വദേശി ഹമീദ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൊലീസിനെതിരെ ആക്രമണം നടത്തിയതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച വൈകീട്ട് ആറരക്കാണ് അപകടം നടന്നത്. കാടാമ്പുഴയില്‍നിന്ന് വീട്ടിലേക്ക് വരികയായിരുന്ന കോട്ടപ്പുറം നെല്ലാണിപ്പൊറ്റ വേലായുധന്‍െറ മകന്‍ ബിനീഷാണ് (26) മരിച്ചത്. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കിന് പിറകില്‍ കോഴിക്കോട്ടുനിന്ന് ഗുരുവായൂരിലേക്ക് പോകുന്ന സ്വകാര്യ ദീര്‍ഘദൂര ബസ് ഇടിക്കുകയായിരുന്നു. അപകടം വരുത്തിയ ബസ് മാറ്റിയതില്‍ ദുരൂഹത ആരോപിച്ചാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. തുടര്‍ന്ന് നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റിരുന്നു. കല്ളേറില്‍ രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. വളാഞ്ചേരി സ്റ്റേഷനിലെ ഡ്രൈവര്‍ മുജീബ് റഹ്മാന്‍, സി.പി.ഒ ജെറോം എന്നിവരെ വളാഞ്ചേരി സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് വളാഞ്ചേരി എസ്.ഐ പി.എം. ഷമീര്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ വളാഞ്ചേരി അഡീ. എസ്.ഐ സി.പി. വാസുദേവന്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടിലത്തെിച്ചു. തുടര്‍ന്ന് വൈകീട്ടോടെ ഷൊര്‍ണൂര്‍ ശാന്തിതീരത്ത് സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.