ട്രോളിങ് നിരോധം: പൊന്നാനിയില്‍ മുന്നൂറോളം ബോട്ടുകള്‍ കരക്കടുപ്പിച്ചു

പൊന്നാനി: സംസ്ഥാനത്ത് ട്രോളിങ് നിരോധം പ്രാബല്യത്തില്‍ വന്നതോടെ മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ഫിഷിങ് ഹാര്‍ബറായ പൊന്നാനിയില്‍ മുന്നൂറോളം ബോട്ടുകള്‍ കരക്കടുപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് ബോട്ടുകള്‍ കരക്കടുപ്പിക്കുന്ന തിരക്കായിരുന്നു ഹാര്‍ബറില്‍. ജില്ലക്ക് പുറത്തുള്ള മത്സ്യത്തൊഴിലാളികളും അന്യസംസ്ഥാന തൊഴിലാളികളും നാട്ടിലേക്ക് മടങ്ങി. ഇനി ബോട്ടുകളുടെ അറ്റകുറ്റപ്പണികളുടെ കാലമാണ്. ട്രോളിങ് നിരോധകാലയളവില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്. പൊന്നാനി ഫിഷറീസ് ഓഫിസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മത്സ്യബന്ധനത്തിനിടെയുണ്ടാകുന്ന അപകടങ്ങള്‍, കടല്‍ക്ഷോഭം തുടങ്ങിയവ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ട്രോളിങ് നിരോധം ആരംഭിക്കുന്നതിന് മുമ്പുതന്നെ കടല്‍ക്ഷോഭവും മത്സ്യക്ഷാമവും തീരദേശത്തെ വറുതിയിലാക്കിയിരുന്നു. ഡീസലടിച്ച കാശ് പോലും ലഭിക്കാത്ത അവസ്ഥയിലായിരുന്നു മത്സ്യത്തൊഴിലാളികള്‍. വിദേശ ട്രോളറുകള്‍ ആഴക്കടലില്‍ യഥേഷ്ടം മത്സ്യം പിടിക്കുന്നതും കാലാവസ്ഥാ മാറ്റവും മത്സ്യക്ഷാമത്തിന് കാരണമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.