തിരൂരങ്ങാടി: കൊടിഞ്ഞിയിലും പരിസരങ്ങളിലും സിംഹവാലന്‍ കുരങ്ങും മയിലും കൗതുകക്കാഴ്ചയായി. ചുള്ളിക്കുന്ന് ഭാഗത്ത് പൊറ്റാണിക്കല്‍ ശരീഫിന്‍െറ വീട്ടുപരിസരത്ത് തമ്പടിച്ചിരുന്ന കുരങ്ങ് കോറ്റത്തങ്ങാടി കുറുപ്പിന്‍ താഴത്തേക്ക് ചേക്കേറിയതോടെ നാട്ടുകാര്‍ക്ക് കൗതുകമായി. ശരീഫിന്‍െറ വീടടച്ച് കുടുംബം വിദേശത്ത് പോയ സമയത്ത് വീട്ടുമുറ്റത്തും മാവിലും കണ്ടിരുന്ന കുരങ്ങന്‍ വീട്ടുകാര്‍ വന്നതോടെയാണ് സ്ഥലം വിട്ടത്. ചുള്ളിക്കുന്ന്, വെഞ്ചാലി ഭാഗത്ത് മയിലും സ്ഥിരം കാഴ്ചയാണ്. കിഴിവീട്ടില്‍ നളിനാക്ഷന്‍െറ വീടിന്‍െറ പരിസരത്താണ് സിംഹവാലന്‍ ഇനത്തിലെ കുരങ്ങിനെ കണ്ടത്തെിയത്. പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന, വംശനാശ ഭീഷണിയുള്ള ഇവ കേരളത്തില്‍ സൈലന്‍റ് വാലിയിലും തമിഴ്നാട്ടില്‍ കളക്കാട് മുണ്ടന്തുറൈ വന്യജീവി സങ്കേതം ഉള്‍പ്പടെയുള്ള ആശാംബൂ മലനിരകളിലുമാണ് കാണപ്പെടുന്നത്. ഇവ എങ്ങനെയാണ് ഇവിടെ എത്തിയതെന്ന് വിവരമില്ല. നാല് വശവും വയലുള്ള പ്രകൃതിരമണീയ പ്രദേശമായതിനാല്‍ താവളമാക്കിയതാണെന്നാണ് നിഗമനം. ദ്വീപ് പോലെ കാട് മൂടിയ പൂന്തിരുത്തിയിലും മയില്‍ കൂട്ടം കാണാം. കറുത്ത നിറത്തിലുള്ള മുഖവും ശരീരഭാഗങ്ങളില്‍ വെളുത്തതും കറുത്തതുമായ രോമങ്ങളും രണ്ട് മീറ്ററോളം നീളമുള്ള വാലും ഒരാള്‍ ഉയരവുമാണ് കുരങ്ങിനുള്ളത്. മൂന്നെണ്ണമുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. ഒരാഴ്ചയായി ഇത് കാണുന്നുണ്ട്. മാമ്പഴം തിന്ന് മാവില്‍ തമ്പടിച്ചത് ഒരു മാസം മുമ്പ് കണ്ടതായി പൊറ്റാണിക്കല്‍ ഷാഹിദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.