നിലമ്പൂര്‍ ജില്ലാ ആശുപത്രി: അടിമുടി മാറ്റംവരുത്താന്‍ മാനേജ്മെന്‍റ് കമ്മിറ്റിയില്‍ തീരുമാനം

നിലമ്പൂര്‍: ഇല്ലായ്മയില്‍ വലയുന്ന നിലമ്പൂര്‍ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ അടിമുടി മാറ്റം വരുത്താന്‍ വെള്ളിയാഴ്ച ചേര്‍ന്ന ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയില്‍ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന എച്ച്.എം.സി യോഗത്തിലാണ് തീരുമാനങ്ങള്‍. പി.വി. അന്‍വര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ജൂണ്‍ 23ന് രാവിലെ 11ന് നിലമ്പൂര്‍ പിവീസ് ഓഡിറ്റോറിയത്തില്‍ വിപുലമായ ജനകീയ യോഗം വിളിച്ചുചേര്‍ത്ത് ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കും. നിലവില്‍ ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളത്തില്‍ 40 ശതമാനം വര്‍ധന വരുത്തും. കൂടുതല്‍ സൗകര്യം ഒരുക്കാനായി നിലവിലെ ഒ.പി ടിക്കറ്റ് കൗണ്ടര്‍ പുറത്ത് സജ്ജീകരിക്കും. പുതിയ ജനറേറ്റര്‍ സ്ഥാപിക്കാനായി കെല്ലിന് നല്‍കിയ ടെന്‍ഡര്‍ ഒഴിവാക്കും. ടെന്‍ഡറിലൂടെ ഒമ്പത് ലക്ഷത്തിലധികം രൂപ ആശുപത്രിക്ക് നഷ്ടപ്പെടുമെന്ന വിലയിരുത്തലാണ് ടെന്‍ഡര്‍ മാറ്റാന്‍ തീരുമാനിച്ചത്. പകരം ഓപണ്‍ ടെന്‍ഡര്‍ വിളിക്കും. ആര്‍.എസ്.ബി.വൈ പദ്ധതി പ്രകാരം ആശുപത്രിയിലെ ഡാറ്റാ എന്‍ട്രി തസ്തികയിലും മറ്റും ഇപ്പോള്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്നവരില്‍ സര്‍വിസില്‍നിന്നും വിരമിച്ചവരെ ജോലിയില്‍ നിന്നും ഒഴിവാക്കും. പകരം എച്ച്.എം.സിയുടെ മേല്‍നോട്ടത്തില്‍ ഇന്‍റര്‍വ്യൂ നടത്തി ഉദ്യോഗാര്‍ഥികളെ നിയമിക്കും. കിഡ്നി ഡയാലിസിസ് സെന്‍റര്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നഗരസഭ നടപ്പാക്കിയ സ്പര്‍ശം സൊസൈറ്റി പുനരുജ്ജിവിക്കാന്‍ തീരുമാനമായി. ഫാര്‍മസി കൗണ്ടര്‍ ശിതീകരിക്കും. അജണ്ടയിലുണ്ടായിരുന്ന മുന്‍ എച്ച്.എം.സിയുടെ വരവ് ചെലവ് കണക്ക്, കഴിഞ്ഞ കമ്മിറ്റിയുടെ പ്രവൃത്തികള്‍, മുന്‍ എച്ച്.എം.സി യോഗത്തിന്‍െറ മിനുട്സ് എന്നിവക്ക് വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ അംഗീകാരം നല്‍കി. ഷീ-ഒപ്റ്റിക്കല്‍സ്, എ.ടി.എം കൗണ്ടര്‍ എന്നിവക്ക് സ്ഥലം അനുവദിക്കാന്‍ തീരുമാനിച്ചു. ഷീ-ഒപ്റ്റിക്കല്‍സ് വനിത വികസന കോര്‍പറേഷന് അനുവദിക്കുന്ന കാര്യം ആലോചിക്കും. കാരുണ്യ ഫാര്‍മസി കെ.എം.എസ്.സി.എല്‍ നേരിട്ട് നടത്തുന്നതുമായുള്ള ചര്‍ച്ചയില്‍ മറ്റു ജില്ലാ ആശുപത്രികളുടെ പ്രവര്‍ത്തനമെങ്ങനെയെന്ന് പരിശോധിച്ച് തീരുമാനമെടുക്കും. പെയിന്‍ പാലിയേറ്റിവിന്‍െറ ഹോംകെയര്‍ പ്രവര്‍ത്തനത്തിന് പുതിയ വാഹനം അനുവദിക്കുന്ന കാര്യം ജില്ലാ പഞ്ചായത്തിന്‍െറ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്കിന്‍െറ പരിഷ്കരണം സംബന്ധിച്ച കാര്യം 23ന് ചേരുന്ന ജനകീയ യോഗത്തില്‍ ചര്‍ച്ചക്ക് വെക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെ കൂടാതെ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, എച്ച്.എം.സി അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആശുപത്രി സുപ്രണ്ട്, മറ്റു ഡോക്ടര്‍മാര്‍ എന്നിവരും എച്ച്.എം.സി യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.