എടപ്പാള്‍: അക്രമികളെ ഒരു ദിവസത്തിനകം പിടികൂടാമെന്ന പൊലീസിന്‍െറ ഉറപ്പില്‍ പൊന്നാനി താലൂക്കില്‍ ശനിയാഴ്ച നടന്ന ബസ് തൊഴിലാളി സമരം പിന്‍വലിച്ചു. പൊന്നാനി സി.ഐ മുഹമ്മദ് ഹനീഫയുമായി ശനിയാഴ്ച ബസ് തൊഴിലാളികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം താല്‍ക്കാലികമായി പിന്‍വലിച്ചത്. ഞായറാഴ്ച അക്രമികളെ അറസ്റ്റ് ചെയ്യാത്ത പക്ഷം തിങ്കളാഴ്ച്ച മുതല്‍ അനിശ്ചിതകാല സമരം പുനരാരംഭിക്കുമെന്നും തൊഴിലാളികള്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ എടപ്പാളിലെ പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച് പുറത്തിറങ്ങിയ സ്വകാര്യ ബസ് എടപ്പാള്‍ സ്വദേശിയുടെ സ്കോര്‍പിയോ വാനില്‍ തട്ടിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇരു വിഭാഗവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് ഗോവിന്ദ തിയറ്ററിന് സമീപത്തെ മൈതാനത്ത് ബസ് നിര്‍ത്തിയിട്ടപ്പോള്‍ അവിടെ വെച്ചുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇരു വിഭാഗത്തിലുംപെട്ട പരിക്കേറ്റ പത്ത് പേരെ ചങ്ങരംകുളത്തെയും എടപ്പാളിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇരു കൂട്ടരുടെയും പരാതികളില്‍ എട്ട് പേര്‍ക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു. പണിമുടക്കിയ ബസ് തൊഴിലാളികള്‍ ശനിയാഴ്ച രാവിലെ എടപ്പാള്‍ ജങ്ഷനില്‍ പ്രതിഷേധ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.