താനൂരില്‍ 158 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

താനൂര്‍: മണ്ഡലത്തില്‍ 158 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി വി. അബ്ദുറഹ്മാന്‍ എ.എല്‍.എ. ബജറ്റ് ചര്‍ച്ചക്ക് ശേഷമാണ് അനുമതി ലഭ്യമായത്. കുടിവെള്ളക്ഷാമത്തിന് അറുതി വരുത്താന്‍ ചെറിയമുണ്ടം, പൊന്മുണ്ടം, ഒഴൂര്‍, താനാളൂര്‍, നിറമരുതൂര്‍ ഗ്രാമപഞ്ചായത്തുകളും താനൂര്‍ നഗരസഭയും ഉള്‍പ്പെടുന്ന സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്കായി 77 കോടി ബജറ്റില്‍ വകയിരുത്തി. താനൂരിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന താനൂര്‍-തയ്യാല റോഡില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കുന്നതിന് 23 കോടി രൂപ വകയിരുത്തി. പൊന്മുണ്ടം-തിരൂര്‍ ബൈപാസ് (പനമ്പാലം പാലം ഉള്‍പ്പെടെ) പ്രവൃത്തി പൂര്‍ത്തീകരണത്തിന് 15 കോടി, താനൂര്‍-കടലുണ്ടിപാത തിരൂര്‍ വരെ നീട്ടി വീതികൂട്ടി നവീകരിക്കുന്നതിന് 15 കോടി, താനൂര്‍ ദേവധാര്‍ സ്കൂള്‍ ഹൈടെക് സ്കൂളാക്കി ഉയര്‍ത്തുന്നതിന് 10 കോടി എന്നിവയും ബജറ്റില്‍ ഇടം നേടി. താനൂരിലെ കായികപ്രേമികളുടെ ചിരകാല അഭിലാഷമായ പുതിയ സ്റ്റേഡിയം നിര്‍മിക്കാന്‍ അഞ്ച് കോടി, ഗതാഗത തടസ്സം സൃഷ്ടിക്കുന്ന താനൂര്‍ അങ്ങാടിപ്പാലം പുതുക്കി പണിയാന്‍ 10 കോടി എന്നിവയും അനുവദിച്ചു. ഒഴൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ഒരു കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മിക്കും. മീനടത്തൂര്‍ ഗവ. ഹൈസ്കൂള്‍, പൊന്മുണ്ടം ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ഒരുകോടി വീതം അനുവദിച്ചു. സമുദ്രത്തില്‍ മത്സ്യം വളര്‍ത്തുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് താനൂരില്‍ നടപ്പാക്കും. മത്സ്യഗ്രാമം പദ്ധതി, നിറമരുതൂര്‍ അടക്കമുള്ള തീരദേശങ്ങളില്‍ നടപ്പാക്കുമെന്നും നിറമരുതൂര്‍ ഗവ. സ്കൂളില്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ലാബ് സ്ഥാപിക്കുമെന്നും വി. അബ്ദുറഹ്മാന്‍ എ.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.