പ്രതീക്ഷിച്ചത് ഒന്നരലക്ഷം, കിട്ടിയത് 25,000

മലപ്പുറം: ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി ജില്ല ആവശ്യപ്പെട്ടത് രണ്ടര ലക്ഷം ടി.ഡി വാക്സിന്‍. ബുധനാഴ്ച എത്തുമെന്ന് പ്രതീക്ഷിച്ചത് ഒന്നര ലക്ഷം വാക്സിന്‍. എന്നാല്‍, ലഭിച്ചത് 25,000. ജില്ലയിലെ രണ്ടര ലക്ഷം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാണ് ലക്ഷ്യമിടുന്നത് എന്നതിനാല്‍ ഭൂരിപക്ഷത്തിനും ഉടന്‍ കുത്തിവെപ്പ് നല്‍കാനാകില്ല. അതേസമയം, ഒരാഴ്ചക്കിടെ ഒന്നരലക്ഷം വാക്സിന്‍ എത്തുമെന്ന് ഉറപ്പ് ലഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമറുല്‍ ഫാറൂഖ് അറിയിച്ചു. ഊര്‍ജിത കര്‍മപരിപാടി ആരംഭിച്ച കൊണ്ടോട്ടി, വെട്ടം, നെടുവ, വളവന്നൂര്‍, ഓമാനൂര്‍, കുറ്റിപ്പുറം, മങ്കട, വേങ്ങര ബ്ളോക്കുകളിലെ സ്കൂളുകളില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കാണ് ബുധനാഴ്ച എത്തിച്ച മരുന്ന് നല്‍കുക. രണ്ടാഴ്ചക്കുള്ളില്‍ ഈ ബ്ളോക്കുകളിലെ 10 മുതല്‍ 15 വരെ വയസ്സ് പ്രായമുള്ള 2,31,892 കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കുന്ന പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. വാക്സിന്‍ ഇല്ലാത്തതിനാല്‍ ബോധവത്കരണം മാത്രമാണ് ഇവിടെ നടന്നിരുന്നത്. കൂടുതല്‍ വാക്സിന്‍ എത്തുന്ന മുറക്ക് മറ്റുള്ളവര്‍ക്കും വാക്സിന്‍ നല്‍കാന്‍ ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സ്കൂളുകളും കേന്ദ്രീകരിച്ച് ഫീല്‍ഡ്തല ബോധവത്കരണം ശക്തിപ്പെടുത്താനും ധാരണയായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ്, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ആര്‍. രേണുക, ഡി.എസ്.ഒ ഡോ. എ. ഷിബുലാല്‍, ജില്ലാ മാസ് മീഡിയാ ഓഫിസര്‍ ടി.എം. ഗോപാലന്‍, ടെക്നിക്കല്‍ അസിസ്റ്റന്‍റ് എം. വേലായുധന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.