വിദ്യാര്‍ഥികളുടെ യാത്രാപ്രശ്നം; പൊലീസിന് വിമര്‍ശം

മലപ്പുറം: ജില്ലയിലെ വിദ്യാര്‍ഥികള്‍ നേരിടുന്ന യാത്രാപ്രശ്നം പരിഹരിക്കുന്നതിന് മൂന്നുമാസം മുമ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്‍െറ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലുയര്‍ന്ന നിര്‍ദേശങ്ങളൊന്നും നടപ്പായില്ളെന്ന് വിമര്‍ശം. യൂനിറ്റിന്‍െറ മൂന്നുമാസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പുതിയ പദ്ധതികളെകുറിച്ച് ആലോചിക്കാനും ബുധനാഴ്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ അടക്കമുള്ളവര്‍ വിമര്‍ശമുന്നയിച്ചത്. ജില്ലയില്‍ വിദ്യാര്‍ഥികളുടെ യാത്രാപ്രശ്നം അതിരൂക്ഷമാണെന്ന് യോഗം വിലയിരുത്തിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നടപടിയെടുക്കുന്നതിന് ആര്‍.ടി.എ, പൊലീസ് അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ബസ് ജീവനക്കാരില്‍നിന്ന് പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നിരന്തരം പീഡനമേല്‍ക്കേണ്ടി വരുമ്പോഴും ഇത്തരം പരാതികളില്‍ ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ ജില്ലയിലൊരിടത്തും പൊലീസിനായില്ളെന്ന് ഭൂരിഭാഗം പേരും യോഗത്തില്‍ ചൂണ്ടിക്കാട്ടി. കൃത്യമായ നടപടി ബസ് ജീവനക്കാര്‍ക്കെതിരെ ഉണ്ടായിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ അതേപടി നിലനില്‍ക്കില്ലായിരുന്നെന്നും വിമര്‍ശമുണ്ടായി. വേണ്ടത്ര പൊലീസുകാരില്ളെന്ന് യോഗത്തില്‍ സംസാരിച്ച പൊലീസ് പ്രതിനിധി പറഞ്ഞെങ്കിലും നിലവില്‍ എടുത്ത കേസില്‍ എന്ത് നടപടിയുണ്ടായെന്ന് വ്യക്തമാക്കാന്‍ പൊലീസിനായില്ല. സ്വകാര്യബസുകാരുടെ കുട്ടികളോടുള്ള പെരുമാറ്റം നിരീക്ഷിക്കാനായി ജില്ലയിലുടനീളം മാസത്തില്‍ ഒരുദിവസം പരിശോധന സംഘടിപ്പിക്കാന്‍ കഴിയുമോയെന്ന് ആലോചിക്കണമെന്ന് ജില്ലാ പ്രൊട്ടക്ഷന്‍ ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍ യോഗത്തില്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരംസമിതി അധ്യക്ഷ ഹാജറുമ്മ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജില്ലാ സാമൂഹികനീതി ഓഫിസര്‍ സുഭാഷ് കുമാര്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്-ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍, ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍, പൊലീസ്, വേള്‍ഡ് വിഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.